Caption
കോഴിക്കോട് : ദേശീയപാത 766-ൽ മലാപ്പറമ്പ്-പുതുപ്പാടി റീച്ചിന്റെ വികസനത്തിനായി 69.3184 ഹെക്ടർ ഭൂമി ഏറ്റെടുക്കും. ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം പരസ്യപ്പെടുത്തി. 687 ഖണ്ഡങ്ങളായിക്കിടക്കുന്ന ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതിൽ 630 എണ്ണം സ്വകാര്യ ഉടമസ്ഥതയിലുള്ളതും 57 എണ്ണം സർക്കാർ ഉടമസ്ഥതയിലുള്ളതുമാണ്. കോഴിക്കോട്, താമരശ്ശേരി താലൂക്കുകളിലെ സ്ഥലങ്ങളാണ് ഏറ്റെടുക്കുന്നത്.
ദേശീയപാതയുടെ നവീകരണത്തിനായി കഴിഞ്ഞദിവസം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം 454.01 കോടിരൂപ അനുവദിച്ചിരുന്നു. പേവ്ഡ് ഷോൾഡറോടുകൂടിയ രണ്ടുവരിപ്പാതയ്ക്ക് ഭൂമിയേറ്റെടുക്കാനാണ് ഫണ്ട് അനുവദിച്ചത്. കൊടുവള്ളി, താമരശ്ശേരി എന്നിവിടങ്ങളിലെ ബൈപ്പാസ് നിർമാണം ഉൾപ്പെടെയാണ് പദ്ധതി. ഈ റീച്ചിൽ 35 കിലോമീറ്റർ നവീകരണമാണ് നടക്കുക.
നവീകരണത്തിനായി ഭൂമിയേറ്റെടുക്കുന്നതിനുള്ള ഏകദേശരൂപമാണ് ഇപ്പോൾ തയ്യാറാക്കിയിട്ടുള്ളതെന്ന് പി.ഡബ്ല്യു.ഡി. എൻ.എച്ച്. എക്സിക്യുട്ടീവ് എൻജിനിയർ വിനയ്‌രാജ് പറഞ്ഞു. പി.ഡബ്ല്യു.ഡി.യുടെ നേതൃത്വത്തിൽ സ്ഥലങ്ങളെല്ലാം സന്ദർശിച്ചശേഷം അളക്കുകയും വിവരങ്ങൾ ശേഖരിക്കുകയുംചെയ്യും. തുടർന്ന് കുറച്ചുകൂടി കൃത്യതയോടെ ഒരു സ്കെച്ച് കൂടി തയ്യാറാക്കും. അതിനുശേഷമാണ് അതിർത്തിതിരിച്ച് വ്യക്തിപരമായി ആളുകൾക്ക് നഷ്ടപരിഹാരം കൊടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുകയെന്നും അദ്ദേഹം പറഞ്ഞു.
പി.ഡബ്ല്യു.ഡി. എൻ.എച്ച്. വിഭാഗം ഏറ്റെടുക്കേണ്ട സ്ഥലത്തെക്കുറിച്ച് വ്യക്തമായ സ്കെച്ച് ഉണ്ടാക്കിയാൽ ഏറ്റെടുക്കേണ്ടസ്ഥലം സന്ദർശിച്ചശേഷം തുടർനടപടികളിലേക്ക് കടക്കുമെന്ന് എൽ.എ.എൻ.എച്ച്. സ്പെഷ്യൽ തഹസിൽദാർ പറഞ്ഞു.
ഒന്നാംറീച്ചിൽ വനഭൂമിയുള്ളതിനാൽ അത് വിട്ടുകിട്ടുന്നതിന് വനംവകുപ്പുമായിച്ചേർന്ന് പ്രത്യേക ഇടപെടൽ നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. മലബാറിന്‍റെ ദീർഘകാല ആവശ്യമാണ് കോഴിക്കോട്, വയനാട് ജില്ലകളിലൂടെ കടന്നുപോകുന്ന കോഴിക്കോട്-കൊല്ലഗൽ ദേശീയപാത 766-ന്റെ വികസനം. ഏറ്റെടുക്കുന്നതിലേറെയും സ്വകാര്യഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..