കൊയിലാണ്ടിയിലെ തീരസദസ്സ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു
കൊയിലാണ്ടി : തീരദേശവാസികളുടെ പ്രശ്നങ്ങൾക്കും പ്രയാസങ്ങൾക്കും വേഗത്തിൽ പരിഹാരം കാണുമെന്നും ഇതിനായി മോണിറ്ററിങ് കമ്മിറ്റി രൂപവത്‌കരിച്ചിട്ടുണ്ടെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാൻ. കൊയിലാണ്ടിയിലെ തീരസദസ്സ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
തീരസദസ്സിലൂടെ ലഭിച്ച പരാതികളിൽ ഉടനടി പരിഹരിക്കാനാവുന്നത് തീർപ്പാക്കിയിട്ടുണ്ട്. ശേഷിക്കുന്നവയ്ക്ക് ആറുമാസത്തിനുള്ളിൽ പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 57 ഫിഷറീസ് സ്കൂളുകൾക്ക് പുതിയകെട്ടിടം നിർമിച്ചു. മത്സ്യമേഖലയിൽ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നതിനായി സംരംഭങ്ങൾ ആംഭിക്കും.
ഇത്തരത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് തീരമേഖലയെ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ആഴക്കടൽ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആറുമാസംവരെ കടലിൽ താമസിച്ച് മത്സ്യബന്ധനം നടത്തുന്നതിന് സൗകര്യമുള്ള അത്യാധുനികബോട്ടുകൾ നൽകിത്തുടങ്ങി. വരുംവർഷം ആംബുലൻസ് ബോട്ടുകളും ലഭ്യമാക്കും.
ഹാർബറിൽനിന്ന് കാപ്പാട് ഭാഗത്തേക്കുള്ള കവലാട് ബീച്ച് വരെയുള്ള തീരദേശറോഡിൽ ആദ്യത്തെ രണ്ടുകിലോമീറ്റർ റീടാർ ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും.
അവശേഷിക്കുന്ന ഭാഗത്ത് കടൽഭിത്തി നിർമിച്ച് റോഡ് നവീകരിക്കുന്നതിനായുള്ള പ്രോപ്പോസൽ തയ്യാറാക്കി സമർപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
കൊയിലാണ്ടി ഹാർബറിനെ മാതൃകാ ഹാർബറാക്കി മാറ്റും. സി.ആർ.സെഡ് പരിധിയിൽ 50 മീറ്ററിനും 100 മീറ്ററിനും ഇടയിൽ ഉൾപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ഭവനനിർമാണവുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കൊയിലാണ്ടിയിൽ പ്രവർത്തിപ്പിക്കുന്ന ഹാർബർ എൻജിനിയറിങ് സബ് ഡിവിഷൻ ഓഫീസ് മാറ്റരുതെന്ന ആവശ്യം മന്ത്രി അംഗീകരിച്ചു.
ഏഴുകുടിക്കൽ തോടിലെ മണ്ണ് രണ്ടാഴ്ചയ്ക്കകം നീക്കണം. സുനാമി കോളനിയിലെ 25 വീടുകളുടെ നവീകരണത്തിന് ഫണ്ടനുവദിക്കും. കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിനായി ജൽ ജീവൻ മിഷന്റെ പ്രവർത്തനങ്ങൾ എല്ലായിടത്തും പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കാനത്തിൽ ജമീല എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി, വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ, കൊയിലാണ്ടി നഗരസഭാ ചെയർപേഴ്‌സൺ സുധാ കിഴക്കേപ്പാട്ട്, ഡെപ്യൂട്ടി കളക്ടർ കെ. ഹിമ, മുൻ എം.എൽ.എ. കെ. ദാസൻ, ഫിഷറീസ് അഡീഷണൽ ഡയറക്ടർ ശ്രീലു, ഡെപ്യൂട്ടി ഡയറക്ടർ ബി.കെ. സുധീർ കിഷൻ തുടങ്ങിയവർ പങ്കെടുത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..