മെഡിക്കൽ കോളേജിനുമുന്നിൽ 14 ദിവസമായി സത്യഗ്രഹസമരം നടത്തുന്ന കെ.കെ. ഹർഷിനയെ സമരപ്പന്തലിൽ ഭർത്താവ് അഷ്‌റഫ് ആശ്വസിപ്പിക്കുന്നു
കോഴിക്കോട് : വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങി യാതനയനുഭവിക്കുന്ന കെ.കെ. ഹർഷിന നടത്തുന്ന രണ്ടാംഘട്ട സമരം 14 ദിവസം പിന്നിടുമ്പോൾ ആരോഗ്യമന്ത്രിക്ക് സമരസഹായസമിതിയുടെ തുറന്ന കത്ത്. “മുമ്പ് ശസ്ത്രക്രിയ നടന്ന രണ്ട് ആശുപത്രികളും ആരോഗ്യവകുപ്പിനുകീഴിലുള്ളതായതിനാൽ സർക്കാർ നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണെന്നും കുറ്റക്കാരെ പുറത്തുകൊണ്ടുവരുമെന്നും 15 ദിവസത്തിനകം തീരുമാനം വരുമെന്നുമുള്ള താങ്കളുടെ അന്നത്തെ ഉറപ്പ് ലംഘിക്കപ്പെടുകയാണുണ്ടായത്. അഞ്ചുവർഷം ഹർഷിനയും കുടുംബവും അനുഭവിച്ച ദുരിതങ്ങൾക്കും നഷ്ടങ്ങൾക്കും സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം ഒരിക്കലും പര്യാപ്തമല്ലാത്തതുകൊണ്ടാണ് അവർക്ക് അത് സ്വീകരിക്കാനാവാതെ തള്ളേണ്ടിവന്നത്. തുടർന്നാണ് അർഹമായ നഷ്ടപരിഹാരവും കുറ്റക്കാർക്കെതിരേയുള്ള നടപടിയും ആവശ്യപ്പെട്ട് വീണ്ടും സമരസഹായസമിതിയുടെ സഹായത്തോടെ മേയ് 22 മുതൽ രണ്ടാംഘട്ട സത്യാഗ്രഹസമരം ആരംഭിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 2022 സെപ്റ്റംബർ 17-ന് നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കത്രിക രൂപത്തിലുള്ള 12 സെ.മി. നീളവും 6.1 സെ.മി. വീതിയുമുള്ള മൊസ്‌ക്യുറ്റോ ആർട്ടറി ഫോർസെപ്‌സ് എന്ന സർജിക്കൽ ഉപകരണം പുറത്തെടുത്തത്. ആരോഗ്യമേഖലയിലെ വീഴ്ചയുടെ ഇരയായി അഞ്ചുവർഷം യാതനയനുഭവിച്ച ഹർഷിനയുടെ നീതിതേടിയുള്ള സമരത്തിന് വനിതാക്ഷേമവകുപ്പ് കൈകാര്യംചെയ്യുന്ന മന്ത്രി കൂടിയായ അങ്ങയുടെ ഇടപെടൽ ഉണ്ടാവണം” -സമരസഹായസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ തുറന്ന കത്തിലൂടെ അഭ്യർഥിച്ചു.
ഒന്നാംഘട്ടസമരം മാർച്ച് നാലിന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ചേംബറിൽ മന്ത്രി ഹർഷിനയുമായി നടത്തിയ ചർച്ചയെത്തുടർന്ന് അവസാനിപ്പിക്കുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..