Caption
കോഴിക്കോട് : എ.ഐ. ക്യാമറകൾ ജില്ലയിൽ പ്രവർത്തിച്ചുതുടങ്ങിയതുമുതൽ കൂടുതൽത്തവണ പിടിവീണത് നാലുചക്രവാഹനങ്ങളിൽ സഹയാത്രികർ സീറ്റ് ബെൽറ്റിടാതെ യാത്രചെയ്തതിന്. വാഹനം ഓടിക്കുന്നവർമാത്രം സീറ്റ് ബെൽറ്റിട്ടാൽ മതിയെന്ന തെറ്റിദ്ധാരണയാണ് മാറ്റേണ്ടതെന്ന് മോട്ടോർവാഹനവകുപ്പ് അധികൃതർ പറയുന്നു.
വാഹനത്തിലെ എല്ലാവരും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. കുട്ടികൾക്കായി ചൈൽഡ് റെസ്ട്രൈന്റ് സിസ്റ്റം ഘടിപ്പിച്ച സീറ്റ് തയ്യാറാക്കുകയുംവേണം.
ആദ്യദിനമായ തിങ്കളാഴ്ച ആകെ 248 നിയമലംഘനങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്. അതിൽ 144 എണ്ണം സഹയാത്രികർ സീറ്റ് ബെൽറ്റ് ഇടാത്തതുമൂലമാണ്. രണ്ടാംദിനത്തിൽ 517 നിയമലംഘനങ്ങളിൽ 211 എണ്ണം സഹയാത്രികർ സീറ്റ് ബെൽറ്റ് ഇടാത്തതിനാലാണ്. എന്നാൽ, വ്യാഴാഴ്ച ഇത്തരത്തിലുള്ള 113 നിയമലംഘനങ്ങളാണുള്ളത്. 500 രൂപയാണ് സീറ്റ് ബെൽറ്റ് ഇടാത്തതിന് പിഴയായി ഈടാക്കുന്നത്.
ജില്ലയിലെ 63 ക്യാമറകളിൽ കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത് കൊടുവള്ളിയിലാണ്. കട്ടാങ്ങൽ, നാദാപുരം, മുക്കം തുടങ്ങിയ സ്ഥലങ്ങൾ തൊട്ടുപിറകിലായുണ്ട്.
നഗരത്തിനുപുറത്താണ് ഏറ്റവുംകൂടുതൽ നിയമലംഘനങ്ങൾ റിപ്പോർട്ടുചെയ്തത്.
ഹെൽമെറ്റ് ഇടാതെ വാഹനമോടിക്കൽ, ഇരുചക്രവാഹനത്തിൽ രണ്ടുപേരെകൂടി കയറ്റുന്നത്, മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങളാണ് വേറെയുള്ളത്. ഫോൺ ഉപയോഗിച്ച് വാഹനമോടിക്കുന്നത് ജില്ലയിൽ വളരെ കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..