കോഴിക്കോട് : മെഡിക്കൽ കോളേജ് റോഡിലെ പൊറ്റമ്മൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപത്തുകൂടെ മൂക്ക് പൊത്താതെ ആർക്കും കടന്നുപോകാനാവില്ല. മൂന്നുമാസത്തോളമായി ബസ് കാത്തിരിപ്പുകേന്ദ്രത്തിന് പിൻവശത്ത് മുൻകാല സിനിമാനടൻ നെല്ലിക്കോട് ഭാസ്കരന്റെ പറമ്പിനും റോഡിനും ഇടയിലുള്ള തുറന്നുകിടക്കുന്ന ഓവുചാലിലെ കക്കൂസ് മാലിന്യത്തിൽനിന്നുള്ള ദുർഗന്ധം അത്രയേറെ രൂക്ഷമാണ്.
വഴിനടക്കാനോ ഓട്ടോ അടക്കമുള്ള വാഹനങ്ങൾ നിർത്തിയിടാനോ സാധിക്കാത്ത അവസ്ഥയാണിവിടെ. ബസ് കയറാനെത്തുന്നവർ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് കയറാതെ റോഡിലാണ് ബസ് കാത്ത് നിൽക്കുന്നത്. സ്കൂൾ തുറന്നതോടെ ധാരാളം കുട്ടികളും ബസ് കയറാൻ ഇവിടെയെത്തുന്നു.
ദിവസവും ഇവിടെനിന്ന് മാലിന്യം ഓവുചാലിലേക്ക് ഒഴുക്കിവിടുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. അടിയന്തരമായി ഇടപെണമെന്നാവശ്യപ്പെട്ട് മേയർ, വാർഡിലെ കൗൺസിലറായ ആരോഗ്യവിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ഹെൽത്ത് ഇൻസ്പെക്ടർ, കളക്ടർ, എം.എൽ.എ. എന്നിവർക്ക് പരാതി നൽകിയിരിക്കുകയാണ്. കഴിഞ്ഞമാസം പരിസരവാസികളായ ബാബുരാജ് പട്ടേരി, സുരേഷ് പട്ടാടത്ത്, അഹമ്മദ്‌കോയ, ഉദയൻ, ശങ്കരൻ, മാണിക്യം തുടങ്ങിയവർ പരാതിപ്പെട്ടതിനെ ത്തുടർന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം പ്രവർത്തകർ സ്ഥലത്തെത്തി ഓവുചാലിലെ മാലിന്യം മാറ്റി ബ്ളീച്ചിങ് പൗഡർ വിതറി ശുചിയാക്കിയിരുന്നു. എന്നാൽ അടുത്തദിവസം മുതൽ ഓവുചാലിൽ പഴയപോലെ മാലിന്യം നിറഞ്ഞു. വീണ്ടും പരാതിപ്പെട്ടപ്പോൾ പൊതുമരാമത്ത് വകുപ്പ് ഓവുചാൽ സ്ളാബിട്ട് മൂടാത്തതാണ് പ്രശ്നത്തിന് കാരണമെന്നാണ് കോർപ്പറേഷൻ അധികൃതർ അറിയിച്ചത്. ദുർഗന്ധംകൊണ്ട് നാട്ടുകാർ പൊറുതിമുട്ടിയിരിക്കുകയാണ്. മഴ ശക്തമാകുന്നതോടെ ഓവുചാൽ നിറഞ്ഞ് കക്കൂസ് മാലിന്യം പുറത്തേക്കൊഴുകുമെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..