കോഴിക്കോട് നിപ പ്രതിരോധപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കൂടിയാലോചനകൾക്കിടെ ആരോഗ്യമന്ത്രി വീണാ ജോർജും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.എ. മുഹമ്മദ് റിയാസും കളക്ടർ എ. ഗീതയും ചർച്ചയിൽ
കോഴിക്കോട് : വിവിധ വകുപ്പുകളും ഉദ്യോഗസ്ഥരും ജനങ്ങളും ഒന്നിച്ചുനിന്നതുകൊണ്ടാണ് നിപ വ്യാപനത്തെ ചെറുക്കാനായതെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നിപ രോഗബാധ ആവർത്തിക്കുന്ന സാഹചര്യത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രതിരോധ, ബോധവത്കരണ പ്രവർത്തനം ഊർജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
രോഗസാധ്യത മുന്നിൽക്കണ്ട് വവ്വാലുകളുടെ പ്രജനനകാലത്തിനുമുമ്പുതന്നെ ബോധവത്കരണ, പ്രതിരോധ പ്രവർത്തനം കൂടുതൽ കാര്യക്ഷമമായി നടത്തണം. രോഗബാധ ആവർത്തിക്കുന്നത് ഗൗരവത്തോടെയാണ് കാണുന്നത്.
ഇത്തവണ തുടക്കംമുതൽ യോജിച്ചുനിന്ന് പ്രതിരോധിച്ചതിനാൽ രണ്ടാംതരംഗമില്ലാതെ വൈറസ് വ്യാപനത്തെ ചെറുക്കാനായി. നിപയാണെന്ന് സൂചന കിട്ടിയ ഘട്ടത്തിൽത്തന്നെ ആരോഗ്യമന്ത്രി കോഴിക്കോട്ടെത്തി. ഏകോപനത്തോടെ നടത്തിയ പ്രവർത്തനം രോഗപ്രതിരോധത്തെ വിജയത്തിലെത്തിക്കുന്നതിൽ സഹായിച്ചു. എല്ലാ രാഷ്ട്രീയപ്പാർട്ടികളും നല്ല രീതിയിൽ സഹകരിച്ചു. കൺടെയിൻമെന്റ് സോണുകളിലുൾപ്പെടെ ജനങ്ങളുടെ സഹകരണവും എടുത്തുപറയേണ്ടതാണ്.
കൺടെയിൻമെന്റ് സോണായ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരുടെ യോഗത്തിലെടുത്ത തീരുമാനങ്ങൾ മൂന്നുദിവസത്തിനുള്ളിൽ നടപ്പിൽവരുത്താൻ കഴിഞ്ഞു.
കുറ്റ്യാടി മേഖലയിലും ഫറോക്ക് മേഖലയിലും ജനങ്ങൾ ജാഗ്രതയോടെ, വളരെ പോസിറ്റീവായാണ് പ്രതികരിച്ചത്. സന്നദ്ധസേവനത്തിന് തയ്യാറായി ഒട്ടേറെപ്പേരാണെത്തിയത്. കൺട്രോൾ റൂമിൽ സേവനമനുഷ്ഠിച്ചവരും ആരോഗ്യപ്രവർത്തകരും 24 മണിക്കൂറും ആത്മാർഥമായി പ്രവർത്തിച്ചു. അമിത ആത്മവിശ്വാസമില്ലാതെ ജാഗ്രതയോടെ ഈ പ്രവർത്തനങ്ങളെല്ലാം തുടരുമെന്നും മന്ത്രി പറഞ്ഞു.
Content Highlights: nipah defence, kozhikode
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..