Caption
മലപ്പുറം : പുതിയ കൂട്ടുകാരെ സ്വീകരിക്കാൻ അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് നഗരത്തിലെ സ്കൂളുകൾ. വർണചിത്രങ്ങളും തോരണങ്ങളും കുട്ടിപ്പാർക്കുകളും മൃഗശില്പങ്ങളുമെല്ലാമായി ഒരു ഉത്സവാന്തരീക്ഷം ഒരുങ്ങിക്കഴിഞ്ഞു. മഞ്ചേരി ഉപജില്ലയിലെ പ്രവേശനോത്സവം നടക്കുന്നത് മഞ്ചേരി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലാണ്. അഡ്വ. യു.എ. ലത്തീഫ് ഉദ്ഘാടനംചെയ്യും.
മലപ്പുറം കോട്ടപ്പടി ജി.എം.എൽ.പി. സ്കൂളിൽ നഗരസഭ അഞ്ചുലക്ഷം രൂപ ചെലവിൽ നിർമിച്ച കുട്ടികളുടെ പാർക്ക് നഗരസഭാധ്യക്ഷൻ മുജീബ് കാടേരി ഉദ്ഘാടനംചെയ്തു. കുട്ടികൾക്കുള്ള റൈഡുകളും കാട്ടരുവിയും ജിറാഫുമെല്ലാമായി തീർത്തും ശിശുസൗഹൃദ പാർക്കാണ് പ്രവേശനോത്സവത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. പി.കെ. അബ്ദുൾഹക്കീം അധ്യക്ഷനായി.
മലപ്പുറം എ.യു.പി. സ്കൂളിൽ വർണബലൂണുകളും ചിത്രശലഭ ബാഡ്ജുകളും അക്ഷരകിരീടവും നൽകി കുട്ടികളെ സ്വീകരിക്കും. വാർഡ് കൗൺസിലർ സി.സുരേഷ് അക്ഷരബലൂണുകളുടെ കൂട്ടം പറത്തിവിടുന്നതോടെ പ്രവേശനോത്സവം ഉദ്ഘാടനം നടക്കും. പായസവിതരണവുമുണ്ട്.
എം.എസ്.പി. സ്കൂളിൽ പതിവുപരിപാടികൾക്ക് പുറമേ പുതിയവിദ്യാർഥികളെ അക്ഷരദീപം നൽകി സ്വീകരിക്കും. കമാൻഡന്റ് കെ.വി. സന്തോഷ്‌കുമാർ ദീപം അധ്യാപകർക്ക് നൽകും. അധ്യാപകർ അത് വിദ്യാർഥികൾക്കും പകർന്ന് നൽകും. മധുരവിതരണവും നടക്കും.
വി.പി. ബസിൽ ഇന്ന് വിദ്യാർഥികൾക്ക് സൗജന്യ യാത്ര
മലപ്പുറം : പ്രവേശനോത്സവദിനത്തിൽ വി.പി. ബസിൽ കയറുന്ന വിദ്യാർഥികൾക്ക് സൗജന്യമായി സ്‌കൂളിലും കോളേജിലും വന്നുപോകാം. പുലാമന്തോൾ-മലപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന വി.പി. ബസിൽ കഴിഞ്ഞ എട്ട് വർഷമായി സ്‌കൂൾ പ്രവേശനദിനത്തിൽ വിദ്യാർഥികൾക്ക് സൗജന്യ യാത്രയാണ്.
അങ്ങോട്ടും ഇങ്ങോട്ടുമായി ഒരു ദിവസം ആറു സർവീസാണുള്ളത്. പ്രവേശനദിവസത്തിൽ ഈ സർവീസുകളിൽ വിദ്യാർഥികൾക്ക് സൗജന്യമായി യാത്രചെയ്യാം. ബസുകാരും വിദ്യാർഥികളും തമ്മിലൊരു ബന്ധം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യമാണ് ഇത്തരത്തിലൊരു സൗജന്യയാത്രയ്ക്ക് പിന്നിലെന്ന് ബസുടമ കോഡൂർ ചെളൂർ സ്വദേശി വിളഞ്ഞിപ്പുലാൻ ഷംസുദ്ദീൻ പറയുന്നു. ബസ് മേഖല പൊതുവേ നഷ്ടത്തിലാകുന്ന ഈ സമയത്തും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സന്തോഷം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..