പരപ്പനങ്ങാടി : അനധികൃത മദ്യവിൽപ്പനക്കെതിരേ കടുത്ത നടപടികളുമായി പരപ്പനങ്ങാടി പോലീസ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ആറു കേസുകളാണ് പിടികൂടിയത്. ഏഴു മാസത്തിനിടെ നാല്പതോളം കേസുകൾ രജിസ്റ്റർ ചെയ്തു. മേയിൽ ഏഴുപേരാണ് പിടിയിലായത്. മൂന്നു ലിറ്ററിൽ കൂടുതൽ മദ്യം കൈവശംവെയ്ക്കുന്നത് കുറ്റമാണെന്നിരിക്കെ വിൽപ്പനയ്ക്കായി കൂടുതൽ മദ്യം കൈവശംവെച്ചവരാണ് പിടിയിലായത്. ബിവറേജസ് ഔട്ട്‌ലെറ്റുകളിൽനിന്ന് മദ്യം വാങ്ങി കുപ്പിക്ക് 100 രൂപ മുതൽ മുകളിലേക്ക് ലാഭം ഈടാക്കിയാണ് വിൽപ്പന. ഒരു തവണ മൂന്നു ലിറ്ററേ ലഭിക്കൂ എന്നിരിക്കെ 19 ലിറ്റർ വരെ പലരിൽനിന്നും പോലീസ് പിടികൂടിയിട്ടുണ്ട്. പല തവണയായാണ് ഇത്രയും മദ്യം വാങ്ങിക്കുന്നത്. വീടുകളിലും വാഹനങ്ങളിലും മറ്റു സ്ഥലങ്ങളിലും സൂക്ഷിച്ചാണ് വിൽപ്പന. സൗകര്യത്തിനുവേണ്ടി ചെറിയ കുപ്പികളിലേക്ക് മാറ്റി വിൽക്കുന്നവരുമുണ്ട്. രഹസ്യവിവരങ്ങളെ തുടർന്ന് പോലീസ് നടത്തുന്ന പരിശോധനകളിലാണ് പ്രതികൾ പിടിയിലാകുന്നത്. തിരൂരങ്ങാടി പോലീസുമായി ചേർന്ന് കളിയാട്ടത്തോടനുബന്ധിച്ച് നടത്തിയ പരിശോധനയിൽ ഇരുസ്റ്റേഷനുകളിലുമായി പത്ത് കേസുകൾ രജിസ്റ്റർ ചെയ്തു. പ്രതികളിൽ ഇതരസംസ്ഥാന തൊഴിലാളികളടക്കമുള്ളവരുണ്ട്.
2016-ൽ പരപ്പനങ്ങാടി പോലീസിന്റെ നേതൃത്വത്തിൽ ‘ലഹരിവിമുക്ത പരപ്പനാട്’ എന്ന പേരിൽ ലഹരിക്കെതിരേ കാമ്പയിൻ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ക്ലബുകളുടെയും യുവജനസംഘടനകളുടെയും നേതൃത്വത്തിൽ ജാഗ്രതാസമിതികൾ രൂപവത്കരിച്ചിരുന്നു. ജാഗ്രതാസമിതിയുടെ പ്രവർത്തനം മദ്യവും കഞ്ചാവും പിടികൂടാൻ പോലീസിനെ സഹായിച്ചു. ഈ കൂട്ടായ്മയിലൂടെ ലഭിച്ച ബന്ധങ്ങൾ ലഹരിയുമായി ബന്ധപ്പെട്ട കേസുകളിൽ പോലീസിന് സഹായകമാകുന്നുണ്ട്.
അനധികൃത മദ്യവിൽപ്പനക്കെതിരേ നടപടി കർശനമാക്കും. കുറ്റമാവർത്തിക്കുന്നവരെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്.
കെ.ജെ. ജിനേഷ് (സി.ഐ. പരപ്പനങ്ങാടി)


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..