നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരിയേയുംകൊണ്ട് വണ്ടൂർ താലൂക്കാശുപത്രിയിലെത്തിയ കെ.എസ്.ആർ.ടി.സി. ബസ്
വണ്ടൂർ: നെഞ്ചുവേദനയെത്തുടർന്ന് കുഴഞ്ഞുവീണ യാത്രക്കാരിയേയുംകൊണ്ട് കെ.എസ്.ആർ.ടി.സി. ബസ് ആശുപത്രിയിലേക്ക് കുതിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വണ്ടൂരിലേക്ക് ടിക്കറ്റെടുത്ത തൃശ്ശൂർ മണ്ണുത്തി സ്വദേശിനി വാക്കിപ്പടി ബിന്ദുവിനാണ് (45) വണ്ടൂരിനടുത്തെത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് ബോധരഹിതയാവുകയായിരുന്നു. സഹയാത്രികർ വിവരം കണ്ടക്ടറെ ധരിപ്പിച്ചു. ഉടൻ ഡ്രൈവർ വർഗീസ് ഊടുവഴിയിലൂടെ ബസ് വണ്ടൂർ താലൂക്കാശുപത്രിയിലേക്ക് വിട്ടു.
അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ച ബിന്ദുവിന് പ്രഥമശ്രുശ്രൂഷ നൽകിയതോടെ ബോധം തെളിഞ്ഞു. ഹൃദ്രോഗിയാണ് ബിന്ദു. വണ്ടൂരിലുള്ള ബന്ധുക്കൾ ആശുപത്രിയിൽ എത്തി ഇവരെ കൂട്ടിക്കൊണ്ടുപോയി.
ചേർത്തല ഡിപ്പോയിൽ നിന്നെടുത്ത ബസ് നിലമ്പൂരിലേക്ക് വരുകയായിരുന്നു. തെളിനീർ എന്ന വാട്സാപ് കൂട്ടായ്മ വിതരണംചെയ്യുന്ന ഭക്ഷ്യക്കിറ്റ് വാങ്ങാനാണ് ബിന്ദു തൃശ്ശൂരിൽ നിന്ന് വണ്ടൂരിലേക്ക് യാത്ര തിരിച്ചത്. ജീവകാരുണ്യപ്രവർത്തകയായ ബിന്ദു മുൻപ് വീട്ടുജോലികൾക്ക് പോകുമായിരുന്നു. വിധവയും മൂന്ന് കുട്ടികളുടെ അമ്മയുമായ ബിന്ദുവിന് രോഗിയായതോടെ ജോലിക്ക് പോകാൻ കഴിയാതെയായി. ഞായറാഴ്ചയാണ് വണ്ടൂരിൽ കിറ്റ് വിതരണം. ബിന്ദു അബദ്ധത്തിൽ ശനിയാഴ്ച പുറപ്പെടുകയായിരുന്നു.
സംഭവമറിഞ്ഞ് വണ്ടൂർ പോലീസും സ്ഥലത്തെത്തിയിരുന്നു. വണ്ടൂരിലെ ജീവകാരുണ്യപ്രവർത്തക കെ.സി. നിർമല ആശുപത്രിയിലെത്തി ഒരു മാസത്തേക്കുള്ള ഭക്ഷ്യക്കിറ്റിനുള്ള പണവും തിരികെപോകാനുള്ള യാത്രക്കൂലിയും നൽകി.
Content Highlights: malappuram ksrtc bus traveler heart disease taken to hospital
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..