പ്രതീകാത്മക ചിത്രം | Photo: Mathrubhumi
കൊച്ചി: ഇറച്ചിക്കോഴി വില കത്തിക്കയറിയതോടെ പ്രതിസന്ധിയിലായി ഹോട്ടലുടമകൾ. 10 ദിവസം കൊണ്ട് കിലോയ്ക്ക് 70-75 രൂപ വരെയാണ് വില ഉയർന്നത്. നിലവിൽ 250 രൂപയാണ് ഒരു കിലോ ഇറച്ചിക്കോഴിയുടെ വില. ഇതോടെ, പല ഹോട്ടലുകളിലും ചിക്കൻ വിഭവങ്ങൾക്ക് വില വർധിച്ചു തുടങ്ങി. വിഭവങ്ങൾ അനുസരിച്ച് വില 10-30 രൂപയോളമാണ് കൂടിയത്. ഹോട്ടൽ മെനുവിലെ പ്രധാന ചിക്കൻ വിഭവങ്ങളായ ബിരിയാണി, കറികൾ, അൽഫാം തുടങ്ങി ഷവർമയ്ക്കടക്കം വില കൂടിത്തുടങ്ങി. അതേസമയം, കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷനിൽ (കെ.എച്ച്.ആർ.എ.) അംഗങ്ങളായ ഹോട്ടലുകൾ തത്കാലം വില വർധിപ്പിക്കുന്നില്ലെന്ന തീരുമാനത്തിലാണ്.
നോൺ വെജ് ഹോട്ടലുകളിൽ കൂടുതലും ചിക്കൻ വിഭവങ്ങൾക്കാണ് ആവശ്യം. അതുകൊണ്ട് ദിവസം ശരാശരി 40 കിലോ ചിക്കൻ ഉപയോഗിക്കുന്ന ഹോട്ടലുകൾക്ക് 3,000 രൂപ അധികം നൽകേണ്ട അവസ്ഥയാണ്. കൂടുതൽ ചിക്കൻ ഉപയോഗിക്കുന്ന കടകളിൽ ബാധ്യത അതിനനുസരിച്ച് കൂടും.
ഉച്ചസമയങ്ങളിൽ ഏറ്റവും ചെലവുള്ള വിഭവമായ ചിക്കൻ ബിരിയാണിക്ക് ശരാശരി 150-220 രൂപയാണ്. ഇതിനെക്കാൾ കുറഞ്ഞ വിലയ്ക്ക് കൊടുക്കുന്ന സ്ഥലങ്ങളുമുണ്ട്. കറികൾ 100 രൂപ മുതൽ ആരംഭിക്കുന്നു.
ട്രോളിങ് നിരോധനം തുടങ്ങിയതോടെ മീൻ ലഭ്യത കുറയുകയും ചിക്കന് ആവശ്യം ഉയരുകയും ചെയ്യും. അതിനാൽ, വില വീണ്ടും ഉയരാനിടയുണ്ട്.
കേരള ചിക്കൻ എവിടെ?
പൊതു വിപണിയെക്കാൾ കുറഞ്ഞ വിലയ്ക്ക് ഇറച്ചിക്കോഴി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘കേരള ചിക്കൻ’ പദ്ധതി ലക്ഷ്യംകണ്ടില്ല. കുടുംബശ്രീ, കെപ്‌കോ, ബ്രഹ്മഗിരി മാംസ സംസ്കരണ ഫാക്ടറി, മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ എന്നിവരായിരുന്നു നോഡൽ ഏജൻസികൾ. ഇതിൽ ബ്രഹ്മഗിരി പിന്മാറി. പദ്ധതി ഫലം കാണാത്തതിനാൽ തമിഴ്‌നാടിന്റെ കൈയിലാണ് കേരളത്തിലെ ചിക്കൻ വിപണി.
കേരളത്തിൽ ചിക്കൻ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടലുകൾ ഉണ്ടാകണമെന്നാണ് കെ.എച്ച്.ആർ.എ.യുടെ ആവശ്യം.
Content Highlights: chicken price will rise up


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..