പ്രതീകാത്മകചിത്രം| Photo: AP
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിലെ റെക്കോഡ് മുന്നേറ്റം അവസാനിക്കുന്നില്ല. ചൊവ്വാഴ്ച പവൻവില ചരിത്രത്തിൽ ആദ്യമായി 42,000 രൂപ കടന്നു. 2020-ലെ റെക്കോഡ് ഭേദിച്ചാണ് സ്വർണ വ്യാപാരം നടന്നത്. പവന് 280 രൂപ ഉയർന്ന് 42,160 രൂപയിലും ഗ്രാമിന് 35 രൂപ കൂടി 5,270 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്. തിങ്കളാഴ്ച പവന് 41,880 രൂപയും ഗ്രാമിന് 5,235 രൂപയുമായിരുന്നു.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് ജനുവരി രണ്ടിലെ 40,360 രൂപയായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോൾ പവൻ വിലയിൽ മൂന്നാഴ്ച കൊണ്ട് 1,800 രൂപയുടെ വർധന. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,937.60 ഡോളറിലാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്. അതേസമയം, അന്താരാഷ്ട്ര വില 1,960 - 1,970 ഡോളർ വരെ എത്തുമെന്നും അതിനിടെ വിലയിൽ ചെറിയ തിരുത്തലുകൾ പ്രകടമാകുമെന്നുമാണ് വിലയിരുത്തൽ.
റെക്കോഡ് തിരുത്തുമ്പോൾ
2020 ഓഗസ്റ്റ് ഏഴിനാണ് സ്വർണ വില 42,000 രൂപയിലെത്തിയത്. അന്ന് യു.എസ്.-ചൈന തർക്കവും ഇന്ത്യ-ചൈന പ്രശ്നങ്ങളും യു.എസ്. ഡോളർ ദുർബലമായതുമാണ് വില ഉയരാൻ കാരണമായത്. കോവിഡ് പ്രതിസന്ധിയും വില പുതിയ ഉയരം കുറിക്കാൻ സഹായിച്ചിരുന്നു. എന്നാൽ, പിന്നീട് കോവിഡ് മൂലം ഡിമാൻഡ് കുറഞ്ഞതോടെ സ്വർണ വിലയിൽ വലിയ ഇടിവ് പ്രകടമായി. ഒറ്റ ദിവസം കൊണ്ട് 1,600 രൂപയുടെ വരെ ഇടിവ് സംഭവിച്ചിരുന്നു. കോവിഡിന് വാക്സിൻ കണ്ടെത്തിയതിനെ തുടർന്നായിരുന്നു അത്.
പിന്നീട്, രണ്ടര വർഷത്തിനു ശേഷമാണ് പവൻ വില പുതിയ റെക്കോഡിട്ടത്. ചൈനയിൽ കോവിഡ് ഉയരുന്ന സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടുന്നതാണ് ഇപ്പോൾ വില ഉയരാനുള്ള പ്രധാന കാരണം. ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്ക, പണപ്പെരുപ്പം, പലിശ നിരക്ക് വർധന എന്നിവയും വിലയെ സ്വാധീനിച്ചിട്ടുണ്ട്.
220 രൂപയിൽനിന്ന് 42,000 രൂപയിലേക്ക്
1973-ൽ കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 220 രൂപയും ഗ്രാമിന് 27.50 രൂപയുമായിരുന്നു. കഴിഞ്ഞ 50 വർഷത്തിനിടെ സ്വർണ വിലയിൽ 19,000 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്.
ഒരു പവൻ വാങ്ങാൻ 45,500 രൂപ
ആഭരണ പ്രേമികളെ ആശങ്കയിലാക്കിയിരിക്കുകയാണ് വിലവർധന. ഒരു പവന് 42,160 രൂപയാണെങ്കിലും ഒരു പവൻ ആഭരണം വാങ്ങാൻ നൽകണം 45,500 രൂപയ്ക്കു മുകളിൽ. അതായത്, ഒരു പവന്റെ കൂടെ ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും (2,108 രൂപ) ഇതിനൊപ്പം മൂന്നു ശതമാനം ജി.എസ്.ടി.യും (1,328.04 രൂപ) കൂടിയാകുമ്പോൾ 45,596.04 രൂപ നൽകണം. ഉയർന്ന പണിക്കൂലി കൂടുതലുള്ള ആഭരണങ്ങൾക്ക് വില വീണ്ടും ഉയരും.
Content Highlights: gold price sets new record
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..