സുപ്രീം കോടതി | Photo: PTI
ന്യൂഡൽഹി: നാലുപതിറ്റാണ്ടുമുമ്പ്, മായംചേർത്ത പാൽ വിറ്റുവെന്ന കേസിൽ ശിക്ഷിക്കപ്പെട്ടയാൾ സുപ്രീംകോടതിയെ സമീപിച്ചു. ഇപ്പോൾ 85 വയസ്സുള്ള ഉത്തർപ്രദേശ് സ്വദേശി വീരേന്ദ്രസിങ്ങാണ് ശിക്ഷാവിധി ചോദ്യംചെയ്തും ജാമ്യം തേടിയും സുപ്രീംകോടതിയിലെത്തിയത്. ഹർജി വ്യാഴാഴ്ച കേൾക്കാമെന്ന് അവധിക്കാല ബെഞ്ച് വ്യക്തമാക്കി.
മായംചേർത്ത പാൽ വിറ്റതിന് 1981 ഒക്ടോബർ ഏഴിനാണ് സിങ് അറസ്റ്റിലായത്. വിചാരണക്കോടതി 1984 സെപ്റ്റംബറിൽ ഒരുവർഷത്തെ കഠിനതടവും രണ്ടായിരം രൂപ പിഴയും വിധിച്ചു. ഇതിനെതിരേ സിങ് സെഷൻസ് കോടതിയെ സമീപിച്ചു. എന്നാൽ, സിങ്ങിന്റെ ശിക്ഷ സെഷൻസ് കോടതി 1987 ജൂലായിൽ ശരിവെച്ചു.
സെഷൻസ് കോടതി ഉത്തരവിനെതിരേ സിങ് നൽകിയ ഹർജി പരിഗണിച്ചുകൊണ്ട് 2013 ജനുവരിയിൽ ഹൈക്കോടതി ശിക്ഷ ആറുമാസമാക്കി കുറച്ചു. രണ്ടായിരം രൂപ പിഴയടയ്ക്കണമെന്ന് ഹൈക്കോടതിയും ആവശ്യപ്പെട്ടു.
നാലുപതിറ്റാണ്ടായി ജാമ്യത്തിലായിരുന്ന സിങ്, ഈവർഷം ഏപ്രിൽ 20-ന് വിചാരണക്കോടതിക്കുമുമ്പാകെ കീഴടങ്ങിക്കൊണ്ട് രണ്ടായിരം രൂപ പിഴയടച്ചു. അപ്പോഴേക്കും ഹൈക്കോടതിയുടെ ഉത്തരവുവന്ന് ഒരുപതിറ്റാണ്ട് കഴിഞ്ഞിരുന്നു. ശിക്ഷയനുഭവിക്കാനായി സിങ്ങിനെ അറസ്റ്റുചെയ്ത് ജയിലിലയച്ചു. ഇതേത്തുടർന്നാണ് സിങ് സുപ്രീംകോടതിയെ സമീപിച്ചത്. ആസ്ത്മ ഉൾപ്പെടെ വിവിധ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന തനിക്ക് ജാമ്യം വേണമെന്നാണ് സിങ്ങിന്റെ ആവശ്യം.
Content Highlights: 42 year old milk adulteration case 85 year oldman approaches supreme court


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..