പ്രതീകാത്മക ചിത്രം|ഫോട്ടോ:AFP
ന്യൂഡൽഹി: ഇന്ത്യാവിരുദ്ധശക്തികൾ സുപ്രീംകോടതിയെ ആയുധമാക്കുന്നുവെന്ന രൂക്ഷവിമർശനവുമായി ആർ.എസ്.എസ്. മുഖപത്രം ‘പാഞ്ചജന്യ’.
‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ എന്ന ബി.ബി.സി. ഡോക്യുമെന്ററിയുടെ നിരോധനവുമായി ബന്ധപ്പെട്ട ഹർജികളിൽ കേന്ദ്രത്തിന് കോടതി നോട്ടീസയച്ചത് ഉയർത്തിക്കാട്ടി മുഖപ്രസംഗത്തിലാണ് പരാമർശം. ബി.ബി.സി.യിലെ ആദായനികുതി പരിശോധനയ്ക്ക് ഒരുദിവസംമുമ്പാണ് പാഞ്ചജന്യ എഡിറ്റർ ഹിതേഷ് ശങ്കർ എഴുതിയ മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്.
തെറ്റായ കാര്യങ്ങൾപറഞ്ഞ് രാജ്യത്തെ ഒന്നടങ്കം അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ബി.ബി.സി.യുടേത്. ഡോക്യുമെന്ററി അസത്യവും ഭാവനയും നിറഞ്ഞതാണ്. ഇന്ത്യക്കാർ അടയ്ക്കുന്ന നികുതിയിൽ പ്രവർത്തിക്കുന്ന സുപ്രീംകോടതിയുടെ ചുമതല രാജ്യതാത്പര്യം സംരക്ഷിക്കുകയും രാജ്യത്തിനായുള്ള നിയമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയുമാണ്. എന്നാൽ, ദേശവിരുദ്ധശക്തികൾ അവരുടെ അജൻഡയ്ക്കായി സുപ്രീംകോടതിയെ ഉപയോഗിക്കുന്നു. രാജ്യത്ത് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനുള്ള അവകാശവും മതപരിവർത്തനത്തിലൂടെ രാജ്യത്തെ ദുർബലപ്പെടുത്താനുള്ള അവകാശവുമുണ്ടെന്ന് ഉറപ്പാക്കുകയാണ് ദേശവിരുദ്ധശക്തികളുടെ ലക്ഷ്യം. അതിനവർക്ക് നിയമസംരക്ഷണം ലഭിക്കണം -മുഖപ്രസംഗം പറയുന്നു.
വിവാദ ഡോക്യുമെന്ററിയുടെ പശ്ചാത്തലത്തിൽ, ഇന്ത്യയിൽ ബി.ബി.സി.യെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. ഡോക്യുമെന്ററി തടയാനുള്ള സർക്കാർതീരുമാനത്തെ ചോദ്യംചെയ്യുന്ന മറ്റുഹർജികൾ ഏപ്രിലിൽ പരിഗണിക്കാനിരിക്കയുമാണ്.
Content Highlights: anti india forces use supreme court as a tool says rss magazine
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..