File Photo: ANI
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനവും രോഗസ്ഥിരീകരണ നിരക്കും ഉയരുന്ന സാഹചര്യത്തിൽ വാക്സിനേഷൻ വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദേശം. കുട്ടികളുടെ കുത്തിവെപ്പും 60 വയസ്സിന് മുകളിലുള്ളവരുടെ മുൻകരുതൽ ഡോസ് വിതരണവും വർധിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
‘ഹർ ഘർ ദസ്തക്’ എന്ന പേരിൽ വീടുകൾ തോറും നടത്തുന്ന വാക്സിനേഷൻ യജ്ഞത്തിന്റെ പുരോഗതി വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം ചർച്ചയായത്. രോഗികളിൽനിന്ന് സ്വീകരിക്കുന്ന സാംപിളുകളുടെ ജനിതക ശ്രേണീകരണം ഇൻസാകോഗിന് കീഴിലുള്ള ലാബുകളിൽ നിർബന്ധമായും നടത്തണം. രോഗികളുടെ നിരീക്ഷണവും പ്രധാനമാണ്. വാക്സിന് യോഗ്യതയുള്ള പന്ത്രണ്ട് മുതൽ 17 വരെ വയസ്സുള്ളവരെ കണ്ടെത്താനുള്ള നടപടികൾ ശക്തിപ്പെടുത്തണം. ഇതിനായി സ്കൂളുകളിൽ പ്രചാരണങ്ങൾ നടത്തണം. ഇവർക്ക് വാക്സിന്റെ രണ്ട് ഡോസുകളും നൽകണം.
പതിനെട്ടിനും 59-നും ഇടയിൽ പ്രായമുള്ളവർക്കുള്ള മുൻകരുതൽ ഡോസ് വിതരണം സ്വകാര്യ ആശുപത്രികളിൽ പതിവായി അവലോകനം ചെയ്യണമെന്ന് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാർക്ക് നിർദേശമുണ്ട്. പരിശോധന, നിരീക്ഷണം, പരിചരണം, വാക്സിനേഷൻ, കോവിഡ് ഉചിത പെരുമാറ്റം എന്നീ അഞ്ച് തലങ്ങളിൽ പ്രവർത്തിക്കണം. ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ കാര്യത്തിൽ പുതുക്കിയ മാർഗനിർദേശങ്ങൾ നടപ്പാക്കണം.
Content Highlights: covid cases rises in india
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..