.
ചെന്നൈ: സാമ്പത്തികപ്രതിസന്ധിയിൽ ഉഴലുന്ന ശ്രീലങ്കയിൽ വിമാനങ്ങളിൽ കടുത്ത ഇന്ധനക്ഷാമം. ശ്രീലങ്കൻവിമാനങ്ങൾ ഇന്ധനത്തിനായി ഇപ്പോൾ ഇന്ത്യയെ ആശ്രയിക്കുകയാണ്. ശ്രീലങ്കയ്ക്കു തൊട്ടടുത്തുള്ള ചെന്നൈയെയാണ് കൂടുതലും ആശ്രയിക്കുന്നത്. കൂടാതെ അപൂർവമായി കൊച്ചിയിൽനിന്നും തിരുവനന്തപുരത്തുനിന്നും ഇന്ധനം സംഭരിക്കുന്നുണ്ട്. ശ്രീലങ്കയുടെ വലിയവിമാനങ്ങളാണ് ഇന്ധനം നിറയ്ക്കാൻ ചെന്നൈയിലെത്തുന്നത്. ഈ വിമാനങ്ങൾ തിരിച്ച് ശ്രീലങ്കയിലെത്തി അവിടുത്തെ ചെറുവിമാനങ്ങൾക്കും ഇന്ധനം നൽകുന്നു.
ശ്രീലങ്കയിൽനിന്ന് മെൽബൺ, സിഡ്നി, ടോക്യോ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകളെ സാരമായി ബാധിക്കാൻ തുടങ്ങിയതോടെയാണ് ഇന്ധനത്തിനായി ഇന്ത്യയെ വീണ്ടും ആശ്രയിച്ചുതുടങ്ങിയത്. ശ്രീലങ്കൻ എയർലൈൻസിന്റെ വലിയ വിമാനമായ എ 330 ആണ് ചെന്നൈ വിമാനത്താവളത്തിൽ ഇന്ധനം നിറയ്ക്കാൻ പ്രധാനമായും എത്തുന്നത്. സാമ്പത്തികമാന്ദ്യം തുടങ്ങിയപ്പോൾ ഇക്കാര്യത്തിൽ ശ്രീലങ്കൻ വിമാനത്താവളവും ചെന്നൈ വിമാനത്താവളവും ധാരണയിലെത്തിയിരുന്നു. അതേസമയം ശ്രീലങ്കയുടെ വലിയവിമാനങ്ങൾ പലതും തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിൽനിന്നും ഇന്ധനം നിറയ്ക്കുന്നുണ്ടെന്നും ബ്രിട്ടീഷ് എയർവേസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
സാമ്പത്തികപ്രതിസന്ധിയെത്തുടർന്ന് കഴിഞ്ഞവർഷം മേയ് മുതൽ ജൂൺ അവസാനംവരെ ശ്രീലങ്കയിൽ വിമാന ഇന്ധനത്തിന് കടുത്തക്ഷാമമായിരുന്നു. അന്നും ആശ്രയിച്ചത് ചെന്നൈയെയായിരുന്നു. പിന്നീട് സ്ഥിതി മെച്ചപ്പെട്ടെങ്കിലും ഇപ്പോൾ വീണ്ടും ശ്രീലങ്കയിൽ വിമാനങ്ങൾക്ക് ഇന്ധനക്ഷാമം നേരിടുകയാണ്. വിമാന ഇന്ധനശേഖരം ശ്രീലങ്കയിൽ ഇല്ല എന്നതാണ് ഇതിനുള്ള പ്രധാനകാരണമായി പറയപ്പെടുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..