കെ. മുരളീധരൻ | Photo: Mathrubhumi
ന്യൂഡൽഹി: നട്ടാൽ കുരുക്കാത്ത പിതൃശൂന്യമായ നുണകളാണ് ചിലർ തനിക്കെതിരേ പ്രചരിപ്പിക്കുന്നതെന്നും കെ. കരുണാകരന്റെ മകനെ ആരും സംഘിയാക്കാൻ നോക്കേണ്ടെന്നും കെ. മുരളീധരൻ എം.പി.
‘കേരളത്തിൽ ബി.ജെ.പി. അക്കൗണ്ട് തുറക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞാൻ ബി.ജെ.പി.യിലേക്കു പോവുകയാണെന്ന പ്രചാരവേലകൾക്ക് ചുക്കാൻപിടിക്കുന്നത്. രാഹുൽ ഗാന്ധിയോടൊപ്പം 495 കിലോമീറ്റർ കേരളം മുഴുവൻ കാൽനടയായി സഞ്ചരിച്ചത് ബി.ജെ.പി.യിൽ ചേരാനല്ല. എത്ര അപമാനിക്കാൻ ശ്രമിച്ചാലും കോൺഗ്രസിന്റെ സാധാരണപ്രവർത്തകനായി തുടരും. ത്രിപുരയിലെ സാഹചര്യം ചൂണ്ടിക്കാട്ടിയപ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് പറഞ്ഞത്. അതിന്റെപേരിൽ വേട്ടയാടാൻ നോക്കേണ്ടാ. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതുപോലെ ബി.ജെ.പി.യിൽ ചേർന്ന് ലഭിക്കുന്ന കേന്ദ്രമന്ത്രിസ്ഥാനത്തെക്കാൾ അഭിമാനം സാധാരണ കോൺഗ്രസ് പ്രവർത്തകൻ ആകുന്നതാണ്. മതേതര നിലപാടുകൾ എന്നും ഹൃദയത്തോട് ചേർത്തുപിടിച്ചിട്ടുണ്ട്. എന്നെ വിമർശിക്കുന്നവർ പഞ്ചായത്തിൽപ്പോലും ജയിക്കാത്തവരാണ്. പാർട്ടി വേദികളിൽ ഇതുപറയാൻ ഇടമില്ല. എം.പി.മാർ ഡൽഹിയിൽ പാർലമെന്റ് സമ്മേളനത്തിലിരിക്കുമ്പോഴാണ് കേരളത്തിൽ യോഗംവിളിച്ച് എം.പി.മാരെ ചീത്തവിളിക്കുന്നത്. ഇത് എത്ര മോശമാണെന്ന് അതിനു മുതിർന്നവർ ആലോചിക്കണം’ -കെ. മുരളീധരൻ പറഞ്ഞു. വടകരയിൽ ഇനി മത്സരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: dont try to make k karunakaran son to a sanghi says k muraleedharan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..