പ്രതീകാത്മക ചിത്രം | AP
ന്യൂഡൽഹി: വ്യാജ ആധാറുപയോഗിച്ച് 12-ഓളം ബാങ്ക് അക്കൗണ്ടുകളുണ്ടാക്കി തട്ടിപ്പുകൾ നടന്നതായി ഡൽഹി പോലീസ്. ആധാർ കാർഡുകളിലെ ചിത്രം അക്കൗണ്ട് ഉടമകളുടേതായിരുന്നുവെങ്കിലും ആ നമ്പറുകളിലെ വിരലടയാളം ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ മറ്റു വ്യക്തികളുടേതായിരുന്നു. അംഗീകൃത ഏജന്റുമാരിൽ നിന്ന് വിശദാംശങ്ങൾ ശേഖരിച്ചാണിങ്ങനെ തയ്യാറാക്കിയതെന്നും ഇത്തരം തട്ടിപ്പുകൾ വർധിക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്നും പോലീസ് ആധാർ ഏജൻസിയായ യു.ഐ.ഡി.എ.ഐ.യെ അറിയിച്ചു. ഏജന്റുമാരുടെ ലാപ്‌ടോപ്പുകൾ തട്ടിപ്പിനായി ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് പോലീസ് നിഗമനം.
യു.ഐ.ഡി.എ.ഐ. നിയമപ്രകാരം അംഗീകൃത ഏജന്റുമാർക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നുമാത്രമേ പ്രവർത്തിക്കാനാവൂ. ലാപ്ടോപ്പിന്റെ ഭാഗങ്ങൾ വീതം സർക്കാർ സ്ഥാപനത്തിനുള്ളിൽ കയറ്റിയാണ് വിവരങ്ങൾ ചോർത്തിയതെന്ന് പോലീസ് പറഞ്ഞു. കൃത്രിമ വിരലടയാളവും യഥാർഥ വിരലടയാളവും വേർതിരിച്ചറിയുന്നതിലും പിഴവ് സംഭവിച്ചു. ഇതോടെ തട്ടിപ്പ് നടത്തിയവർക്ക് വളരെ എളുപ്പത്തിൽ അംഗീകൃത ഏജന്റുമാർ നൽകിയ സിലിക്കൺ വിരലടയാളം ഉപയോഗിച്ച് യു.ഐ.ഡി.എ.ഐ. സംവിധാനത്തിലേക്ക് ലോഗിൻ ചെയ്യാൻ കഴിഞ്ഞു.
ആധാർ സംവിധാനം ഒരു വ്യക്തിയുടെ 10 വിരലടയാളങ്ങളെ ഒരൊറ്റ ഐഡന്റിറ്റിയായാണ് കണക്കാക്കുന്നത്. ഇതിനെ മറികടക്കാൻ ഒരു വ്യക്തിയുടെ വിരലടയാളം മറ്റൊരാളുടെ വിരലടയാളവുമായി കൂട്ടിയോജിപ്പിക്കുകയോ അല്ലെങ്കിൽ വിരലടയാളങ്ങൾ പകരമായി സ്ഥാപിക്കുകയോ ചെയ്താണ് വ്യാജ കാർഡുകൾ സൃഷ്ടിച്ചത്.
Content Highlights: Fake aadhar bank account delhi police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..