ചെന്നൈ: പണമിടപാടു തർക്കത്തിന്റെ പേരിൽ മുത്തശ്ശിയെ ചുറ്റികകൊണ്ട് അടിച്ചുകൊലപ്പെടുത്തിയ യുവാവിനെ തമിഴ്‌നാട് പോലീസ് അറസ്റ്റുചെയ്തു. മുത്തശ്ശി ചോരവാർന്ന് മരണത്തോട് മല്ലിടുമ്പോൾ കൊച്ചുമകൻ അതേമുറിയിൽ ടി.വി. കണ്ട് രസിച്ചിരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ചെന്നൈക്കടുത്ത് കൊറുക്കുപ്പെട്ടിലാണ് അരുംകൊല നടന്നത്. വീട്ടിൽ തനിച്ചുതാമസിക്കുകയായിരുന്ന വിശാലാക്ഷിയാണ് (70) കൊല്ലപ്പെട്ടത്. ഇവരുടെ മകൾ അമുദയുടെ മകൻ സതീഷാണ് (28) അറസ്റ്റിലായത്. കഴിഞ്ഞദിവസം വിശാലാക്ഷിയുടെ വീട്ടിലെത്തിയ സതീഷ്, മുത്തശ്ശി നൽകിയ ചോറും മീൻകറിയും കഴിച്ചശേഷമാണ് അവരെ ആക്രമിച്ചത്. ആദ്യം ബ്ലേഡുപയോഗിച്ച് മുറിവേൽപ്പിച്ചു. പിന്നെ, ചുറ്റികകൊണ്ട് തലയ്ക്കടിച്ചു. ബഹളവും കരച്ചിലും കേട്ടെത്തിയ അയൽവാസികളോട് ടി.വി.യിൽനിന്നുള്ള ശബ്ദമാണെന്നാണ് സതീഷ് പറഞ്ഞത്. എന്നാൽ, മുത്തശ്ശി വീണുപരിക്കേറ്റെന്നാണ് അമ്മയെ വിളിച്ചുപറഞ്ഞത്. അമുദം എത്തി അമ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുത്തശ്ശി വീണുപിടയുമ്പോഴും പോലീസെത്തുമ്പോഴും സതീഷ് ഉച്ചത്തിൽ ശബ്ദംവെച്ച് ടി.വി. കാണുകയായിരുന്നു.
പുതിയ വീടുവെക്കാനായി നാലുവർഷംമുമ്പ് അമുദയ്ക്ക് വിശാലാക്ഷി രണ്ടുലക്ഷം രൂപ കടമായി നൽകിയിരുന്നു. കടബാധ്യത തീർക്കാൻ വീടുവിറ്റ അമുദ, ഒരു ലക്ഷം രൂപ അമ്മയ്ക്കു തിരിച്ചുനൽകി. ബാക്കി പണം ആവശ്യപ്പെട്ട് അമുദയുമായും സതീഷുമായും വിശാലാക്ഷി ഇടയ്ക്കിടെ വഴക്കിടുമായിരുന്നു. ഭക്ഷണം കഴിച്ച പണത്തിന്റെ കാര്യം പറഞ്ഞ് വഴക്കു തുടങ്ങിയപ്പോഴാണ് സതീഷ് അക്രമാസക്തനായതെന്ന് പോലീസ് പറയുന്നു. മരണത്തിൽ സംശയം തോന്നിയ ഡോക്ടർ വിവരമറിയിച്ചതിനെത്തുടർന്നാണ് പോലീസ് അന്വേഷണം തുടങ്ങിയതും സതീഷിനെ പിടികൂടിയതും. കൊലപാതകത്തിനുപയോഗിച്ച ബ്ലേഡും ചുറ്റികയും വീട്ടിൽനിന്ന് കണ്ടെടുത്തതായി പോലീസ് അറിയിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..