പാലൻപുർ: തനിക്ക് വോട്ടുചെയ്താൽ മദ്യം യഥേഷ്ടം വിൽക്കാനും വാങ്ങാനും അവസരമൊരുക്കാമെന്ന് വാഗ്ദാനംചെയ്ത നിയമസഭാതിരഞ്ഞെടുപ്പ് സ്ഥാനാർഥിയുടെപേരിൽ ഗുജറാത്ത്പോലീസ് കേസെടുത്തു. ബനസ്കന്ധ ജില്ലയിൽപ്പെട്ട ദാന്തയിലെ ബി.ജെ.പി. സ്ഥാനാർഥി ലധു പാർഘിയുടെപേരിലാണ് കേസ്. മദ്യനിരോധനം നിലവിലുള്ള ഗുജറാത്തിൽ വോട്ടെടുപ്പിന്റെ അവസാനപാദത്തിലുണ്ടായ സംഭവം ബി.ജെ.പി.ക്ക് നാണക്കേടായി.
കൻബിയാവാസിൽ നവംബർ 26-ന് നടത്തിയ പ്രചാരണത്തിനിെടയായിരുന്നു പാർഘിയുടെ വാഗ്ദാനം. “സ്ത്രീകൾക്ക് ഇനി രഹസ്യമായി മദ്യം വിൽക്കേണ്ടിവരില്ല. തുറന്ന സ്ഥലത്ത് സഞ്ചികളിൽ വിൽക്കാൻ സൗകര്യമുണ്ടാക്കാം. എനിക്ക് വോട്ടുചെയ്താൽ മറയില്ലാതെ മദ്യം വാങ്ങാനും അവസരമുണ്ടാക്കും’’-സ്ഥാനാർഥി പ്രഖ്യാപിച്ചു. പാർഘിയുടെ പ്രസംഗവും ആളുകൾ കൈയടിക്കുന്നതും പകർത്തിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലെത്തിയതോടെ വിവാദമായി. ഇതിന്റ സി.ഡി.യടക്കം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ ഹർഷ റാവൽ ദാന്ത പോലീസിൽ പരാതിപ്പെട്ടതിനെത്തുടർന്നാണ് കേസെടുത്തത്. ഗുജറാത്തിൽ മദ്യവിൽപ്പന പത്തുവർഷംവരെ തടവുകിട്ടാവുന്ന കുറ്റമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..