ചെന്നൈ: അതിവേഗത്തിൽ ബൈക്ക് ഓടിച്ച് സാഹസികപ്രകടനം വീഡിയോയിൽ പകർത്തുന്നതിനിടെ വാഹനം ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞ് രണ്ടു യുവാക്കൾ മരിച്ചു. സുഹൃത്തുക്കളായ പ്രവീൺ (19), ഹരി (17) എന്നിവരാണ് ചെന്നൈ താരാമണിയിലെ ഹൺഡ്രഡ് ഫീറ്റ് റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്. ബൈക്ക് 114 കിലോമീറ്റർവരെ വേഗമാർജിക്കുന്നതിന്റെയും അപകടത്തിൽപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ അവരുടെ ഹെൽമെറ്റിൽ ഘടിപ്പിച്ച ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
പ്രവീൺ ഏതാനുംമാസംമുമ്പ് വാങ്ങിയ സ്പോർട്സ് ബൈക്കിലായിരുന്നു പ്രകടനം. മണിക്കൂറിൽ 130 കിലോമീറ്റർവരെ വേഗത്തിൽ ഓടിക്കാൻ കഴിയുന്ന ബൈക്ക് 114 കിലോമീറ്റർ വേഗത്തിലെത്തിയപ്പോൾ എതിരേവന്ന മിനിവാനിൽ ഇടിക്കുന്നതു തടയാൻ വെട്ടിച്ചപ്പോൾ ഡിവൈഡറിൽ ഇടിച്ചുമറിയുകയായിരുന്നു. ഇവരെ ഉടൻ റോയപ്പേട്ട സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒന്നാംവർഷ ഡിഗ്രിവിദ്യാർഥിയായ പ്രവീണും പ്ലസ് ടു കഴിഞ്ഞ ഹരിയും ഇൻസ്റ്റഗ്രാമിലിടാനാണ് വീഡിയോ പകർത്തിയതെന്ന് പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ക്യാമറ ഹെൽമെറ്റിൽനിന്നു വേർപെട്ടുപോയി. ആളുകൾ ഓടിക്കൂടുന്നതിന്റെ അവ്യക്തദൃശ്യങ്ങളാണ് അതിനുശേഷം ക്യാമറയിൽ പതിഞ്ഞത്. പ്രവീണിന് ഇരുചക്രവാഹനം ഓടിക്കാനുള്ള ലൈസൻസ് ഇല്ലായിരുന്നെന്ന് പോലീസ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..