ചെന്നൈ: മോഷ്ടാവ് എന്നാരോപിച്ച് മരത്തിൽ കെട്ടിയിട്ട് മർദിച്ചതിനെത്തുടർന്ന് യുവാവ് മരിച്ചു. തിരുവെരുമ്പൂർ തുവക്കുടിമല സ്വദേശിയായ കെ. ചക്രവർത്തിയാണ്(33) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അസമിൽനിന്നുള്ള നാലു തൊഴിലാളികളെ പോലീസ് അറസ്റ്റുചെയ്തു. തിരുച്ചിറപ്പള്ളി -മധുര ഹൈവേയിൽ മണികണ്ഠത്താണ് സംഭവം.
ചക്രവർത്തിയുടെ മരണവുമായി ബന്ധപ്പെട്ട് ആശാപുര തടിമില്ലിലെ തൊഴിലാളികളായ ഫൈസൽ ഹഖ്, റഷീദുൽ റഹ്മാൻ, സൊഷിദുൽ ശൈഖ്, മുസിഫുൽ ഹഖ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം മില്ലിലെത്തിയ ചക്രവർത്തി മില്ലുടമ പി. ധീരേന്ദറിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചതായി തൊഴിലാളികൾ പറയുന്നു. ചക്രവർത്തിയെ പിടികൂടി താക്കീതുനൽകി വിട്ടയച്ചു. കുറച്ചുസമയം കഴിഞ്ഞ് ചക്രവർത്തി വീണ്ടും മില്ലിന് സമീപത്തെത്തി. മോഷണം നടത്താനെത്തിയതാണെന്ന് സംശയിച്ച് തൊഴിലാളികൾ ഇയാളെ സമീപത്തെമരത്തിൽ കെട്ടിയിട്ട് മർദിച്ചു. പിറ്റേന്നുരാവിലെ നോക്കിയപ്പോൾ മരിച്ചിരുന്നു.
എൻജിനിയറിങ് ബിരുദധാരിയായ ചക്രവർത്തി ചെന്നൈയിലെ സ്ഥാപനത്തിൽ ജോലി നോക്കിയിരുന്നെന്ന് അച്ഛൻ കണ്ണൻ പറഞ്ഞു. മദ്യത്തിനടിമയായ ഇയാൾ ജോലിവിട്ട് നാട്ടിലേക്ക് തിരിച്ചുപോരുകയായിരുന്നു. മദ്യപിക്കാൻ പണം ചോദിച്ച് വഴക്കുണ്ടാക്കിയാണ് കഴിഞ്ഞദിവസം വീട്ടിൽനിന്നിറങ്ങിയത്. ചക്രവർത്തിക്ക് ഭാര്യയും ആറുമാസംപ്രായമുള്ള മകനുമുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..