ബെംഗളൂരു: നിരോധിച്ച വിദ്യാർഥിസംഘടനയായ കാമ്പസ് ഫ്രണ്ടിൽ ചേരാനാവശ്യപ്പെട്ട് കർണാടകത്തിലെ ശിവമോഗയിൽ ചുമരെഴുത്ത്. ശിവമോഗയിലെ ശിക്കാരിപുര താലൂക്കിലെ ശിരലകൊപ്പയിലെ വിവിധ സ്ഥലങ്ങളിലാണ് ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. മതിലുകളിലും വൈദ്യുതത്തൂണുകളിലും ബോർഡുകളിലുമാണ് ഇതു കണ്ടത്.
രഹസ്യാന്വേഷണവിഭാഗം നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. ഒമ്പത് സ്ഥലങ്ങളിൽ എഴുത്ത് കണ്ടതായി പോലീസ് പറഞ്ഞു. ഇവ പോലീസ് മായ്ച്ചുകളഞ്ഞു. എഴുതിയവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് കെ.എസ്. ഈശ്വരപ്പ എം.എൽ.എ., ബി.വൈ. രാഘവേന്ദ്ര എം.പി. എന്നിവർ ആവശ്യപ്പെട്ടു. നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർഥിസംഘടനയാണ് കാമ്പസ് ഫ്രണ്ട്. പോപ്പുലർ ഫ്രണ്ടിന്റെയും കാമ്പസ് ഫ്രണ്ട് ഉൾപ്പെടെ ഇതിന്റെ എട്ട് അനുബന്ധ സംഘടനകളുടെയും പ്രവർത്തനം അഞ്ചുവർഷത്തേക്ക് തടഞ്ഞ് സെപ്റ്റംബർ 28-ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയിരുന്നു.
ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ശ്രമം -മുഖ്യമന്ത്രി
നിരോധിക്കപ്പെട്ട സംഘടനകൾ ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് കാമ്പസ് ഫ്രണ്ടിന്റെ പേരിലുള്ള ചുമരെഴുത്തെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..