ന്യൂഡല്‍ഹി: ഇന്ത്യയിലെയും ജര്‍മനിയിലെയും വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും പ്രതീക്ഷയേകി സമഗ്ര സഞ്ചാര-കുടിയേറ്റ പങ്കാളിത്തക്കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.
വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും ജര്‍മന്‍ വിദേശകാര്യമന്ത്രി അന്നലേന ബെയര്ബോകും തമ്മില്‍ നടത്തിയ നയതന്ത്ര ചര്‍ച്ചകള്‍ക്കുശേഷമാണ് കരാറില്‍ ഒപ്പിട്ടത്. ഇന്ത്യയില്‍നിന്നുള്ള 17,000 വിദ്യാര്‍ഥികള്‍ക്ക് ജര്‍മനിയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കരാർ വഴി പഠനാവസരം ലഭിച്ചേക്കും. അനധികൃത കുടിയേറ്റം തടയാൻ കരാര്‍ ഇരുരാജ്യങ്ങളെയും സഹായിക്കും.
വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും പഠിക്കുന്നതിനും ഗവേഷണം നടത്തുന്നതിനും ജോലിചെയ്യുന്നതിനും കൂടുതല്‍ അവസരങ്ങളൊരുക്കുമെന്നതാണ് കരാറിന്റെ പ്രധാനവ്യവസ്ഥ. ജര്‍മന്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ‘സ്റ്റഡി ഇന്‍ ഇന്ത്യ’ പ്രോഗ്രാം പ്രകാരം പ്രവേശനം നല്‍കും. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ജര്‍മനിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗവേഷണകേന്ദ്രങ്ങളിലും അവസരം ലഭിക്കും. കഴിഞ്ഞ മേയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ജര്‍മന്‍ സന്ദര്‍ശനത്തിലാണ് സമഗ്ര പങ്കാളിത്തക്കരാറിന് രൂപംനല്കിയത്.
വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കുമുള്ള വിസനടപടികള്‍ ലഘൂകരിക്കാനും നടപടി സ്വീകരിക്കുമെന്ന്്് കരാര്‍ ഒപ്പുവെച്ചശേഷം വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ ജര്‍മന്‍ വിദേശകാര്യമന്ത്രി അന്നലേന ബെയര്േബാക് പറഞ്ഞു. വിസയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പുസമയം കുറയ്ക്കും. കുടിയേറ്റ പങ്കാളിത്തക്കരാര്‍ കൂടാതെ, സൗരോര്‍ജപദ്ധതിക്കായി ഇന്ത്യയും ജര്‍മനിയും തമ്മില്‍ 1240 കോടി ഡോളറിന്റെ വായ്പക്കരാറിലും ഒപ്പുവെച്ചിട്ടുണ്ട്്്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..