അഹമ്മദാബാദ്: ഗുജറാത്തിൽ വോട്ടുചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തിരഞ്ഞെടുപ്പുചട്ടം ലംഘിച്ച് പോളിങ് ബൂത്തിൽനിന്ന് റോഡ് ഷോ നടത്തിയെന്ന് കോൺഗ്രസ് ആരോപിച്ചു. ഇതിൽ തിരഞ്ഞെടുപ്പുകമ്മിഷന് സംസ്ഥാനനേതൃത്വം പരാതി നൽകുമെന്നും അറിയിച്ചു.
സാബർമതി മണ്ഡലത്തിലെ റാണിപ് നിഷാൻ പബ്ളിക് സ്കൂളിൽ തിങ്കളാഴ്ച രാവിലെയാണ് മോദി വോട്ടുചെയ്തത്. ബൂത്തിലേക്കുള്ള അദ്ദേഹത്തിന്റെ വരവും പോക്കും റോഡ്ഷോ ആയി മാറിയെന്നാണ് കോൺഗ്രസ് ആരോപണം. ഇരുവശത്തും ആളുകൾ ‘മോദി..മോദി’ എന്ന് ആർപ്പുവിളിക്കുന്നതും മഷിപുരട്ടിയ വിരലുയർത്തി പ്രധാനമന്ത്രി ബൂത്തിൽനിന്ന് അരക്കിലോമീറ്ററോളം നടന്ന് അഭിവാദ്യം സ്വീകരിക്കുന്നതും ചാനലുകൾ തത്സമയം സംപ്രേഷണംചെയ്തു. “രണ്ടരമണിക്കൂറോളം ചാനലുകൾ സൗജന്യമായി നൽകിയ ഈ പരസ്യം തിരഞ്ഞെടുപ്പുകമ്മിഷൻ അവഗണിച്ചു. സംസ്ഥാനസർക്കാരും ബി.ജെ.പി.യും പ്രാദേശികഭരണകൂടവും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഒരുവ്യക്തിക്കുവേണ്ടിമാത്രമാണ് പ്രവർത്തിച്ചത്. കമ്മിഷൻ സ്വമനസ്സാലെ സമ്മർദത്തിനു കീഴടങ്ങുകയാണെന്നാണ് വ്യക്തമാകുന്നത്’’ -കോൺഗ്രസ് വക്താവ് പവൻ ഖേര ആരോപിച്ചു.
ഇതേ രീതിയിലായിരുന്നു അമിത് ഷായുടെയും വോട്ട്. നാരാൻപുര സബ്സോണൽ ഓഫീസിൽ വോട്ടുചെയ്ത അദ്ദേഹം ഒരു എം.പി.യോടൊപ്പം കുറെദൂരം നടന്ന് റോഡ് ഷോ നടത്തിയെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..