ന്യൂഡൽഹി: നരേന്ദ്രമോദി പ്രധാനമന്ത്രിയായശേഷം ചുരുങ്ങിയ കാലംകൊണ്ടുള്ള അദാനിഗ്രൂപ്പിന്റെ വളർച്ച കേന്ദ്രസർക്കാരിന്റെ ഉപകാരസ്മരണയ്ക്ക് തെളിവാണെന്ന് സി.പി.ഐ. ആരോപിച്ചു. അദാനിഗ്രൂപ്പിന്റെ എല്ലാ ഇടപാടുകളിലും അന്വേഷണം നടത്തണമെന്നും പാർട്ടി ദേശീയ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കുത്തകകളെ സഹായിക്കുന്നതരത്തിലുള്ള ബി.ജെ.പി. സർക്കാരിന്റെ നയങ്ങൾ അദാനിയെപ്പോലുള്ളവർ രാജ്യത്തിന്റെ ആസ്തികൾ കൊള്ളയടിക്കാൻ വഴിവെക്കുമെന്ന് സി.പി.ഐ. മുമ്പ് പലതവണ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. അദാനിക്കമ്പനിയുടെ ഓഹരികളിൽ നിക്ഷേപംനടത്താൻ എൽ.ഐ.സി. ഉൾപ്പെടെയുള്ള പൊതുമേഖലാസ്ഥാപനങ്ങളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. ഇപ്പോൾ തുറമുഖങ്ങളും വിമാനത്താവളങ്ങളും ലാഭമുണ്ടാക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളുമെല്ലാം നിയന്ത്രിക്കുന്നത് അദാനിഗ്രൂപ്പാണ്. ക്രമക്കേട് ആരോപണംവന്നപ്പോൾ നിക്ഷേപകരെല്ലാം വലിയ നഷ്ടമാണ് നേരിടുന്നത്. ഇനിയും നഷ്ടം ഉണ്ടാകുന്നത് ഒഴിവാക്കാൻ അദാനി ഗ്രൂപ്പിന്റെ എല്ലാ ഇടപാടുകളും കേന്ദ്രസർക്കാർ ബന്ധപ്പെട്ട ഏജൻസികളെക്കൊണ്ട് അന്വേഷിക്കണം. രാജ്യത്തിന്റെ ആസ്തികളും വിഭവങ്ങളും കൊള്ളയടിക്കുന്നതിൽ ഉത്തരവാദികളായ എല്ലാവർക്കും മാതൃകാപരമായ ശിക്ഷ നൽകണമെന്നും സി.പി.ഐ. ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..