ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരേ ഫെബ്രുവരി 14-ന് കറുത്ത ബാഡ്ജണിഞ്ഞ് പ്രതിഷേധിക്കാൻ കോളേജ് അധ്യാപകർ. രാജ്യത്തെ സർവകലാശാലകളിലും കോളേജുകളിലും പഠിപ്പിക്കുന്ന അധ്യാപകരുടെ അഖിലേന്ത്യാ കൂട്ടായ്മയായ ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി ആൻഡ് കോളേജ് ടീച്ചേഴ്സ് ഓർഗനൈസേഷൻസിന്റെ (എ.ഐ.എഫ്.യു.സി.ടി.ഒ.) നേതൃത്വത്തിലാണ് പ്രതിഷേധം.
ഉന്നതവിദ്യാഭ്യാസരംഗത്ത് കേന്ദ്രസർക്കാർ ഏകപക്ഷീയമായി നടപ്പാക്കുന്ന നയങ്ങൾക്കെതിരേയാണ് പ്രതിഷേധമെന്ന് സംഘടന പ്രസ്താവനയിൽ പറഞ്ഞു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെപേരിൽ വിദ്യാഭ്യാസസംവിധാനത്തിന്റെ ഘടനതന്നെ കേന്ദ്രം മാറ്റിമറിക്കുകയാണ്. അധ്യാപകരുൾപ്പെടെ, ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് പറയാനുള്ളത് കേൾക്കാൻപോലും തയ്യാറാകാതെ ജനാധിപത്യവിരുദ്ധമായി വിദ്യാഭ്യാസ മന്ത്രാലയവും യു.ജി.സി.യും മുന്നോട്ടുപോകുന്നത് നിരാശാജനകമാണ്. ഒഴിവുകൾ നികത്തുക, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, താത്കാലികാധ്യാപകർക്ക് സ്ഥിരനിയമനം നൽകുക എന്നീ ആവശ്യങ്ങളും എ.ഐ.എഫ്.യു.സി.ടി.ഒ. ഉന്നയിക്കുന്നുണ്ട്. സംഘടനയുടെ 32-ാമത് അക്കാദമിക് കോൺഫറൻസ് മാർച്ച് 17 മുതൽ 19 വരെ കുരുക്ഷേത്രയിൽ നടക്കുമെന്നും എ.ഐ.എഫ്.യു.സി.ടി.ഒ. പ്രസ്താവനയിൽ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..