ചെന്നൈ: അദാനിഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട്, ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബി.ബി.സി. ഡോക്യുമെന്ററി എന്നിവ പാർലമെന്റിൽ ചർച്ചയാക്കാൻ ഡി.എം.കെ. ഒരുങ്ങുന്നു. ഈ വിഷയങ്ങൾ ബജറ്റ് സമ്മേളനത്തിൽ ഇരുസഭകളിലും ഉന്നയിക്കാൻ പാർട്ടി എം.പി.മാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. ഞായറാഴ്ച പാർട്ടിആസ്ഥാനത്ത് നടന്ന എം.പി.മാരുടെ യോഗത്തിലാണ് നിർദേശം നൽകിയത്. സേതുസമുദ്രം പദ്ധതിയടക്കം സംസ്ഥാനത്തെ നേരിട്ടുബാധിക്കുന്ന വിഷയങ്ങളും ഉന്നയിക്കാൻ തീരുമാനിച്ചു.
അദാനി, ബി.ബി.സി. വിഷയങ്ങൾ അതീവപ്രാധാന്യമുള്ളവയാണെന്നും ഇവ പാർലമെന്റിൽ ചർച്ചചെയ്യണമെന്നുമാണ് ഡി.എം.കെ.യുടെ നിലപാട്. പാർലമെന്റാണ് ഏറ്റവും ഉന്നതമെന്ന ഉപരാഷ്ട്രപതിയുടെ പ്രസ്താവനയ്ക്കെതിരേയും ശബ്ദമുയർത്താൻ ഡി.എം.കെ. നേതൃത്വം എം.പിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഉപരാഷ്ട്രപതിയുടെ പ്രസ്താവന ഭരണഘടനയെ ചെറുതാക്കിക്കാട്ടുന്നുവെന്നാണ് ഡി.എം.കെ. ആരോപണം.
മെഡിക്കൽപ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷ (നീറ്റ്) ഒഴിവാക്കുക, സംസ്ഥാനത്തെ വികസനപദ്ധതികൾക്ക് പണം അനുവദിക്കുക, നികുതിവിഹിതം നൽകുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിക്കാനും തീരുമാനിച്ചു. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുതിർന്നനേതാക്കളായ ദുരൈമുരുകൻ, ടി.ആർ. ബാലു, എ. രാജ തുടങ്ങിയവരും പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..