ന്യൂഡൽഹി: വിരമിച്ച ജുഡീഷ്യൽ ഓഫീസർമാരുടെ പെൻഷൻ ഉയർത്തണമെന്ന നിർദേശം നടപ്പാക്കാത്ത കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങൾക്ക് വീണ്ടും അന്ത്യശാസനവുമായി സുപ്രീംകോടതി. രണ്ടാഴ്ചയ്ക്കകം ഉയർത്തിയ തുക നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകണമെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി.
ഉയർന്ന പെൻഷനായുള്ള തുക വകയിരുത്തിയെന്ന് കേരളം കോടതിയെ അറിയിച്ചു. 1996 ജനുവരി ഒന്നിനുശേഷം വിരമിച്ച ജുഡീഷ്യൽ ഓഫീസർമാരുടെ പെൻഷൻ വർധിപ്പിക്കാൻ സുപ്രീംകോടതി 2012-ൽ ഉത്തരവിട്ടിരുന്നു. കർണാടക മോഡലിൽ പെൻഷൻ നിശ്ചയിച്ച ജുഡീഷ്യൽ ഓഫീസർമാരുടെയും പെൻഷൻ വർധിപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു. 3.07 മടങ്ങിന്റെ വർധനയാണ് നിർദേശിച്ചത്. വഹിച്ചിരുന്ന തസ്തികയുടെ പരിഷ്കരിച്ച ശമ്പളസ്കെയിലിന്റെ ചുരുങ്ങിയത് അമ്പതുശതമാനമെങ്കിലും പെൻഷനായി നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു. ഈ നിർദേശം മൂന്നുമാസത്തിനുള്ളിൽ നടപ്പാക്കണമെന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സംസ്ഥാന സർക്കാരുകളോട് സുപ്രീംകോടതി നിർദേശിച്ചിരുന്നു. എന്നാൽ, കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ ഇപ്പോഴും നിർദേശം നടപ്പാക്കിയിട്ടില്ലെന്ന് അമിക്കസ് ക്യൂറി സുപ്രീംകോടതിയിൽ ജനുവരിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..