ന്യൂഡൽഹി: ഒരു സംവിധാനവും പൂർണമല്ലെങ്കിലും ജഡ്ജി നിയമനത്തിന് ലഭ്യമായതിലെ മികച്ച സംവിധാനമാണ് കൊളീജിയമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. വിഷയത്തിൽ കേന്ദ്രവുമായി തർക്കം നടക്കവേയാണ് ഇന്ത്യ ടുഡേ കോൺക്ലേവിൽ സംസാരിക്കുമ്പോൾ ചീഫ് ജസ്റ്റിസ് കൊളീജിയത്തെ ന്യായീകരിച്ചത്. ഒരു സംവിധാനവും എല്ലാം തികഞ്ഞതല്ല. എന്നാൽ, ഈ സംവിധാനം മികച്ചതാണ്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുകയാണ് അതിന്റെ ലക്ഷ്യം. ജുഡീഷ്യറി സ്വതന്ത്രമായി നിൽക്കണമെങ്കിൽ ബാഹ്യസ്വാധീനങ്ങളിൽനിന്ന് ജുഡീഷ്യറിയെ നാം അകറ്റിനിർത്തണം -അദ്ദേഹം പറഞ്ഞു.
ജഡ്ജിമാരുടെ നിയമനശുപാർശ അംഗീകരിക്കാതെ സർക്കാർ പറഞ്ഞ കാരണങ്ങൾ വെളിപ്പെടുത്തിയ കൊളീജിയം നടപടിയിൽ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു അതൃപ്തി പ്രകടിപ്പിച്ചതിൽ തെറ്റില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കാഴ്ചപ്പാടുകൾ വ്യത്യസ്തമാകുന്നതിൽ എന്താണ് തെറ്റ്. എന്നാൽ, അത്തരം ഭിന്നതകളെ ഭരണഘടനാപരമായ വിവേകത്തോടെ കൈകാര്യം ചെയ്യണം. നിയമമന്ത്രിയുമായി പ്രശ്നങ്ങളിലേർപ്പെടാൻ ആഗ്രഹിക്കുന്നില്ല. ഒരു കേസിലും തീരുമാനമെടുക്കാൻ സർക്കാരിൽനിന്ന് സമ്മർദമുണ്ടാകാറില്ല. ജഡ്ജിയായി 23 വർഷത്തെ സേവനത്തിനിടെ ഒരു കേസിലും എങ്ങനെ തീരുമാനമെടുക്കണമെന്ന് തന്നോടാരും പറഞ്ഞിട്ടില്ല. ജുഡീഷ്യറിയിൽ സമ്മർദമില്ലെന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമനത്തെ സംബന്ധിച്ച വിധിയെന്നും ചന്ദ്രചൂഡ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..