ചെന്നൈ: ഉത്തരേന്ത്യൻ തൊഴിലാളികൾ തമിഴ്‌നാട്ടിൽ ആക്രമിക്കപ്പെട്ടെന്ന പ്രചാരണം നടത്തിയ കേസിൽ അറസ്റ്റിലായ ബി.ജെ.പി. നേതാവിന് മുൻകൂർജാമ്യം അനുവദിച്ചു. ഉത്തർപ്രദേശിലെ ബി.ജെ.പി. വക്താവ് പ്രശാന്ത് കുമാർ ഉംറയ്ക്കാണ് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് കർശന ഉപാധികളോടെ മുൻകൂർജാമ്യം അനുവദിച്ചത്. 15 ദിവസം തൂത്തുക്കുടി ജില്ലയിൽ തങ്ങണമെന്നും എല്ലാദിവസവും പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നും കോടതി നിർദേശിച്ചു.
സാമൂഹികമാധ്യമങ്ങളിൽ ഇത്തരം അപവാദസന്ദേശങ്ങൾ ഇനി പ്രചരിപ്പിക്കില്ലെന്ന് ഉറപ്പുനൽകണമെന്നും വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും ജഡ്ജി ഇളന്ദ്രയ്യൻ ഉത്തരവിൽ വ്യക്തമാക്കി. തൂത്തുക്കുടി പോലീസാണ് പ്രശാന്ത് ഉംറയ്‌ക്കെതിരേ കേസെടുത്തത്.
ഇത്തരം വ്യാജവീഡിയോകൾ മറുനാടൻ തൊഴിലാളികൾ തമിഴ്‌നാട്ടിൽ സുരക്ഷിതമല്ലെന്ന തെറ്റിദ്ധാരണ പരത്തുമെന്നും അതു വലിയതോതിലുള്ള ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
വ്യാജവീഡിയോ പ്രചാരണക്കേസിൽ നേരത്തെ ദൈനിക് ഭാസ്കർ എഡിറ്റർ, മാധ്യമപ്രവർത്തകരായ മുഹമ്മദ് തൻവീർ, സുഗം ശുക്ല തുടങ്ങിയവരുടെപേരിൽ കേസെടുത്തിരുന്നു. തമിഴ്‌നാട്ടിൽ ഉത്തരേന്ത്യൻ തൊഴിലാളികൾ ക്രൂരമായ മർദനത്തിന് ഇരയായെന്നും രണ്ടുപേർ കൊല്ലപ്പെട്ടുവെന്നുമായിരുന്നു വ്യാജ വാർത്ത പ്രചരിച്ചിരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..