ന്യൂഡൽഹി: ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളിൽ വിവിധ സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികളെക്കുറിച്ച് കേന്ദ്ര സർക്കാരിനോട് റിപ്പോർട്ടുതേടി സുപ്രീംകോടതി.
പരാതികളിൽ എട്ടുസംസ്ഥാനങ്ങളിൽ എഫ്.ഐ.ആർ. രജിസ്റ്റർചെയ്ത കേസുകൾ, അന്വേഷണത്തിന്റെ പുരോഗതി, അറസ്റ്റുകൾ, കുറ്റപത്രം നൽകിയ കേസുകൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ ആഭ്യന്തരമന്ത്രാലയം സത്യവാങ്‍മൂലമായി സമർപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. വിവരങ്ങൾ ശേഖരിച്ചുകഴിഞ്ഞ സെപ്റ്റംബറിൽ സമർപ്പിക്കാൻ നിർദേശിച്ചിരുന്നതാണല്ലോയെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചോദിച്ചു. ചില സംസ്ഥാനങ്ങൾ കൂടുതൽ സമയം ആവശ്യപ്പെട്ടതാണ് കാലതാമസത്തിനുകാരണമെന്ന് കേന്ദ്രത്തിനായി അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി മറുപടിനൽകി.
ക്രൈസ്തവസമൂഹത്തിനെതിരായ അക്രമങ്ങളിൽ നടപടിയെടുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ബെംഗളൂരു അതിരൂപത ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മക്കാഡോ, നാഷണൽ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യയുടെ റവ. വിജയേഷ് ലാൽ എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹർജികൾ വീണ്ടും ഏപ്രിൽ 14-ന് പരിഗണിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..