ചെന്നൈ: തമിഴ്‌നാട് അതിർത്തിയിലേക്കുകടന്ന് കമ്പത്തെ ജനവാസമേഖലയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച അരിക്കൊമ്പനെന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടിച്ച് ഉൾക്കാട്ടിൽ കൊണ്ടുവിടാൻ സംസ്ഥാന വനംവകുപ്പ് ഉത്തരവിട്ടു. ഇതിനുള്ള ദൗത്യം ഞായറാഴ്ച രാവിലെ തുടങ്ങി വൈകീട്ട് മൂന്നുമണിയോടെ പൂർത്തിയാക്കാനാണ് നിർദേശം.
ഒറ്റയാനെ മയക്കുവെടിവെച്ച് പിടികൂടി കുങ്കിയാനകളുടെ സഹായത്തോടെ വരുസനാട്ടിലെ ഉൾക്കാട്ടിൽ കൊണ്ടുപോയി വിടാനാണ് മുഖ്യവനപാലകൻ ശ്രീനിവാസ് റെഡ്ഡി നിർദേശിച്ചത്. വനംവകുപ്പിലെ മൃഗചികിത്സകരായ ഡോ. കലൈവാണൻ, ഡോ. പ്രകാശ് എന്നിവരാണ് ദൗത്യത്തിന് നേതൃത്വംനൽകുക. മേഘമലയിലെ വനപാലകനാണ് ഏകോപനച്ചുമതല.
ചിന്നക്കനാലിൽനിന്ന് കേരള വനംവകുപ്പ് മാറ്റിപ്പാർപ്പിച്ച ആന ശനിയാഴ്ച കമ്പം പട്ടണത്തിലിറങ്ങി വാഹനങ്ങൾ തകർത്തു. ആനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ആന ഇനിയും ജനവാസമേഖലയിലിറങ്ങുന്നത് അപകടമാണെന്നാണ് തമിഴ്‌നാട് സർക്കാരിന്റെ നിഗമനം. കമ്പം മേഖലയിൽ ജാഗ്രതാനിർദേശം നൽകിയ പോലീസ് പട്ടണത്തിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ആനയെ പ്രകോപിപ്പിച്ചവരെയും നിരോധനാജ്ഞ ലംഘിച്ച് പുറത്തിറങ്ങിയവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..