ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ നിയന്ത്രണത്തിലുള്ള ഉദയനിധി സ്റ്റാലിൻ ഫൗണ്ടേഷന്റെ 36.3 കോടി രൂപയുടെ സ്ഥാവര ആസ്തികളും 34.7 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) താത്കാലികമായി കണ്ടുകെട്ടി. അനധികൃത പണമിടപാടുകേസിൽ നിയമനടപടി നേരിടുന്ന സ്ഥാപനത്തിൽനിന്ന് ഒരു കോടിരൂപ കൈപ്പറ്റിയെന്ന് കണ്ടെത്തിയതിനെത്തുടർന്നാണിത്.
സിനിമാനിർമാണരംഗത്തെ പ്രമുഖരായ ലൈക ഗ്രൂപ്പ് നൽകിയ പരാതിയിൽ കല്ലാൽ ഗ്രൂപ്പിനെതിരേ നടക്കുന്ന അന്വേഷണത്തിന്റെ തുടർച്ചയായാണ് ഉദയനിധി ഫൗണ്ടേഷന്റെ പേരിലുള്ള നടപടി. കല്ലാലുമായുള്ള ഇടപാടിൽ ലൈകയ്ക്ക് 300 കോടി രൂപ നഷ്ടം നേരിട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ സ്ഥാപനത്തിൽനിന്ന് ഒരു കോടിരൂപ ഉദയനിധി ഫൗണ്ടേഷന് ലഭിച്ചതായും പരിശോധനയിൽ തെളിഞ്ഞു. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട സ്ഥാപനത്തിൽനിന്ന് പണം കൈപ്പറ്റിയത് എന്തിനെന്ന് വിശദീകരിക്കാത്തതുകൊണ്ടാണ് ഫൗണ്ടേഷന്റെ സ്വത്ത് താത്‌കാലികമായി കണ്ടുകെട്ടിയത്. അന്വേഷണത്തിന്റെ ഭാഗമായി ലൈക ഗ്രൂപ്പിന്റെയും കല്ലാൽ ഗ്രൂപ്പിന്റെയും ഓഫീസുകളിൽ ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു.
പാവപ്പെട്ടവരെ സഹായിക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനുമായി 2021-ലാണ് ഉദയനിധി സ്റ്റാലിൻ സ്വന്തം പേരിൽ ഫൗണ്ടേഷൻ തുടങ്ങിയത്. ഡി.എം.കെ. നേതാക്കളുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്ന് ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ് കെ. അണ്ണാമലൈ ആരോപിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..