ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ചൊവ്വാഴ്ച ഒൻപതുവര്‍ഷം പൂര്‍ത്തിയാക്കി. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഒരു മാസം നീണ്ടുനില്‍ക്കുന്ന ജനസമ്പര്‍ക്ക പരിപാടികള്‍ക്ക് ബി.ജെ.പി. തുടക്കം കുറിച്ചു.
രാജ്യത്തെ ഏറ്റവും പാവപ്പെട്ടവരുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനും ഉപജീവനമാര്‍ഗം ഉയര്‍ത്താനും കഴിഞ്ഞ ഒൻപതു വർഷം സര്‍ക്കാര്‍ പരിശ്രമിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ പറഞ്ഞു. ഓരോ പൗരനെയും അഭിവൃദ്ധിപ്പെടുത്താനും സ്വപ്നങ്ങള്‍ നിറവേറ്റാനും സര്‍ക്കാര്‍ പ്രവര്‍ത്തനം തുടരുകയാണെന്നും കൂട്ടിച്ചേർത്തു.
ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ച് മോദി ബുധനാഴ്ച രാജസ്ഥാനിലെ അജ്മേറിൽ നടക്കുന്ന മെഗാറാലിയില്‍ പ്രസംഗിക്കും. 2014 മുതല്‍ അധികാരത്തിലിരിക്കുന്ന മോദി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരുമാസം നീണ്ടുനില്‍ക്കുന്ന ജനസമ്പര്‍ക്ക പരിപാടികളാണ് ബി.ജെ.പി. ആരംഭിച്ചത്. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാജ്യത്തെ ലോക്‌സഭാ-നിയമസഭാ മണ്ഡലങ്ങളില്‍ വിപുലമായ പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. 500 പൊതുയോഗങ്ങള്‍ ലോക്‌സഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് നടക്കും. ഇതിലൂടെ അഞ്ചു ലക്ഷം കുടുംബങ്ങളുമായി പാര്‍ട്ടി ബന്ധപ്പെടും. ഗൃഹസന്ദര്‍ശനങ്ങള്‍,പൊതുസമ്മേളനങ്ങള്‍ തുടങ്ങിയവ മണ്ഡലതലംമുതല്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
മുതിര്‍ന്ന കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ തുടങ്ങിയവര്‍ അമ്പതോളം റാലികളില്‍ പങ്കെടുക്കും. 543 ലോക്‌സഭാ മണ്ഡലങ്ങളെ 144 ക്ലസ്റ്ററുകളായി തിരിച്ചാണ് ജനസമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..