ബെംഗളൂരു: കർണാടകത്തിൽ കോൺഗ്രസിന്റെ അഞ്ചിന തിരഞ്ഞെടുപ്പ് വാഗ്‌ദാനം നടപ്പാക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ട് സർക്കാർ. ഇതിന്റെഭാഗമായി, ബന്ധപ്പെട്ട വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാർ ചൊവ്വാഴ്ച ഉദ്യോഗസ്ഥരുടെ യോഗംവിളിച്ചു. പദ്ധതികൾ നടപ്പാക്കുന്നതിനുവേണ്ട വിവരങ്ങൾ ശേഖരിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ ബുധനാഴ്ച മന്ത്രിമാരുടെ യോഗംവിളിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12-ന് വിധാൻസൗധയിൽ ചേരുന്ന യോഗത്തിൽ പദ്ധതികൾ നടപ്പാക്കുന്നത് സംബന്ധിച്ച വിവരങ്ങൾ മന്ത്രിമാർ മുഖ്യമന്ത്രിക്ക് കൈമാറും. ജൂൺ ഒന്നിന് ചേരുന്ന മന്ത്രിസഭായോഗത്തിൽ പദ്ധതികളുടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
വനിതകൾക്ക് സർക്കാർബസുകളിൽ സൗജന്യയാത്ര ജൂൺ ഒന്നിന് ചേരുന്ന മന്ത്രിസഭായോഗത്തിനുശേഷം നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി രാമലിംഗറെഡ്ഡി അറിയിച്ചു. ഓരോവീട്ടിലും 200 യൂണിറ്റ് സൗജന്യവൈദ്യുതി നൽകുന്ന പദ്ധതിക്കുവേണ്ട വിവരങ്ങൾ ഊർജമന്ത്രി കെ.ജെ. ജോർജ് ഉദ്യോഗസ്ഥരിൽനിന്ന് ശേഖരിച്ചു. ബി.പി.എൽ. കുടുംബാംഗങ്ങൾക്ക് 10 കിലോ അരി നൽകുന്ന പദ്ധതിയെപ്പറ്റി ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി കെ.എച്ച്. മുനിയപ്പയും ഗൃഹനാഥകൾക്ക് മാസം 2,000 രൂപവീതം നൽകുന്ന പദ്ധതിയെപ്പറ്റി വനിതാ-ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറും ഉദ്യോഗസ്ഥരുമായി ചർച്ചനടത്തി. ബിരുദധാരികൾക്ക് മാസം 2000 രൂപയും ഡിേപ്ലാമക്കാർക്ക് 1500 രൂപയും നൽകുമെന്നുള്ളതാണ് അഞ്ചാമത്തെ വാഗ്‌ദാനം.
അഞ്ചിന തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ നടപ്പാക്കാൻ സിദ്ധരാമയ്യ സർക്കാർ അധികാരമേറ്റശേഷം നടത്തിയ ആദ്യ മന്ത്രിസഭായോഗത്തിൽ തീരുമാനമെടുത്തിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..