ചെന്നൈ: ആയുർവേദം, യുനാനി, ഹോമിയോപ്പതി, സിദ്ധ, നാച്ചുറോപ്പതി (ആയുഷ്) ഡോക്ടർമാർക്ക് ഗർഭിണികളിൽ അൾട്രാസൗണ്ട് സാങ്കേതികവിദ്യ ഉപയോഗിച്ച് പരിശോധന നടത്താൻ യോഗ്യതയില്ലെന്ന് മദ്രാസ് ഹൈക്കോടതി. ലിംഗനിർണയ നിരോധന നിയമത്തിൽ പറയുന്ന യോഗ്യത പരമ്പരാഗത ചികിത്സാരീതികൾ പിന്തുടരുന്ന ആയുഷ് ഡോക്ടർമാർക്കില്ലെന്ന് ജസ്റ്റിസ് എസ്.എം. സുബ്രഹ്‌മണ്യൻ നിരീക്ഷിച്ചു. അൾട്രാസൗണ്ട് സ്‌കാൻ, ഇ.സി.ജി., എക്സ്‌റേ, സി.ടി. സ്‌കാൻ, എം.ആർ.ഐ. തുടങ്ങിയവയിൽ പ്രാഥമിക അറിവുണ്ടെന്നത് ഇതിനുള്ള യോഗ്യതയായി പരിഗണിക്കാൻകഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ഗർഭിണികളിൽ അൾട്രാസൗണ്ട് പരിശോധന നടത്തുന്ന ആയുഷ് ഡോക്ടമാരുടെ കീഴിലുള്ള ലാബുകളുടെയും ആശുപത്രികളുടെയും രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിനെതിരേ തമിഴ്‌നാട് ആയുഷ് സോനോളജിസ്റ്റ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്. അംഗീകൃത സർവകലാശാലകളിൽനിന്ന് പരമ്പരാഗതചികിത്സയിൽ ബിരുദംനേടിയവരാണ് ആയുഷ് ഡോക്ടർമാരെന്നും അൾട്രാസൗണ്ട്, എക്സ് റേ, ഇ.സി.ജി. തുടങ്ങിയ പരിശോധനകൾ ഇവരുടെ കോഴ്‌സിന്റെ ഭാഗമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
ആയുഷ് ഡോക്ടർമാർക്ക് ഇൗ പരിശോധന നടത്തുന്നതിന് തടസ്സമില്ലെന്ന് നാഷണൽ കമ്മിഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിനും വ്യക്തമാക്കി. എന്നാൽ, തമിഴ്‌നാട് സർക്കാർ ലിംഗനിർണയ നിരോധനനിയമത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടി ഇതിനെ എതിർക്കുകയായിരുന്നു. ഗർഭിണികൾക്ക് അൾട്രാസൗണ്ട് ചികിത്സനടത്താൻ എം.ബി.ബി.എസ്. ഡോക്ടർമാർക്കും ആറുമാസത്തെ പ്രത്യേക കോഴ്‌സ് നിർബന്ധമാണെന്ന് സർക്കാർ അഭിഭാഷകൻ വിശദീകരിച്ചു. ഇത് ശരിവെച്ച കോടതി നിയമത്തിൽ പറയുന്നപ്രകാരം പ്രത്യേക യോഗ്യതയുള്ളവർക്കുമാത്രമേ അനുമതിനൽകാനാവൂയെന്ന് വ്യക്തമാക്കി ഹർജി തള്ളുകയായിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..