ന്യൂഡൽഹി: നിലവിൽ ഏതെല്ലാം ഓൺലൈൻ ഗെയിമുകളാണ് അനുവദനീയമെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും ഈ പട്ടിക ഉടൻ പുറത്തിറക്കുമെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. സ്വയംനിയന്ത്രണ സംവിധാനം (എസ്.ആർ.ഒ.) നിലവിൽവരുന്നതുവരെ അനുവദനീയമായ ഓൺലൈൻ ഗെയിമുകൾ ഏതെല്ലാമാണെന്ന് ഓൺലൈൻ സേവനദാതാക്കളായ പ്ലാറ്റ്ഫോമുകൾക്ക് (ഇന്റർമീഡിയറികൾ) മനസ്സിലാക്കാനാണ് ഇത്. അടുത്തദിവസങ്ങളിൽത്തന്നെ ഗൂഗിൾ, ആപ്പിൾ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലേക്ക് ഇതുസംബന്ധിച്ച അറിയിപ്പ് അയക്കും. എസ്.ആർ.ഒ.കൾ നിലവിൽവരാൻ മൂന്നുമാസത്തോളമെങ്കിലും എടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വാതുവെപ്പ്, ചൂതാട്ടം എന്നിവ നടത്തുന്ന ഓൺലൈൻ ഗെയിമുകൾ പൂർണമായും നിരോധിച്ചുകൊണ്ട് ഏപ്രിലിൽ സർക്കാർ പുറത്തിറക്കിയ ഓൺലൈൻ ഗെയിമിങ് ചട്ടം എസ്.ആർ.ഒ.കൾ ഇതുവരെ നിലവിൽവരാത്തതിനാൽ പൂർണമായും പാലിക്കപ്പെട്ടിട്ടില്ലായിരുന്നു. അതിനാൽ, നിരോധിച്ച 138-ഓളം ആപ്പുകളിൽ പലതും ഇപ്പോഴും ലഭ്യമാണ്. ഇതുവരെ 70-ഓളം ആപ്പുകൾ നീക്കംചെയ്തതായി മന്ത്രാലയത്തെ ആപ്പിൾ അറിയിച്ചിട്ടുണ്ട്. പണം ഉപയോഗിച്ചുകളിക്കുന്ന എല്ലാ ഗെയിമുകൾക്കും ചട്ടം ബാധകമല്ലെന്നും വാതുവെപ്പും ചൂതാട്ടവും പ്രോത്സാഹിപ്പിക്കുന്ന ഗെയിമുകൾക്കു മാത്രമാണ് വിലക്കെന്നും മന്ത്രി വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..