ന്യൂഡൽഹി: സ്ത്രീത്വത്തെ അപമാനിച്ചതിന് യുദ്ധമുണ്ടായ (കുരുക്ഷേത്രം) രാജ്യത്ത് പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ പെൺമക്കളെ വലിച്ചിഴച്ച് ലോകത്തിനുമുന്നിൽ അവതരിപ്പിക്കുകയാണെന്ന് കോൺഗ്രസ്. രാജ്യത്തിന്റെ ക്ഷമ പരീക്ഷിക്കരുതെന്നും ഗുസ്തി താരങ്ങൾക്ക് നീതികിട്ടുംവരെ കോൺഗ്രസ് അവർക്കൊപ്പം നിൽക്കുമെന്നും ഹരിയാണയിൽനിന്നുള്ള രാജ്യസഭാ എം.പി.യായ ദീപേന്ദർ സിങ് ഹൂഢ പത്രസമ്മേളനത്തിൽ പറഞ്ഞു.
ബി.ജെ.പി.യുടെ പെൺമക്കളെ രക്ഷിക്കൂ എന്ന മുദ്രാവാക്യത്തിന്റെ അർഥം പെൺമക്കളെ ആ പാർട്ടിയുടെ നേതാക്കളിൽനിന്ന് രക്ഷിക്കൂ എന്നായിരിക്കുന്നു. രാജ്യത്തിനുവേണ്ടി നേടിയ മെഡലുകൾ ഗംഗാനദിയിലേക്കൊഴുക്കാൻ ഗുസ്തി താരങ്ങൾ തുനിഞ്ഞപ്പോൾ പിന്തിരിപ്പിക്കാൻ ഒരു വാക്കുപോലും പ്രധാനമന്ത്രി നരേന്ദ്രമോദി മിണ്ടിയില്ല. കളിക്കാരോടും മെഡലുകളോടും എന്തിനാണിത്ര വെറുപ്പ്. പ്രതികളെ രക്ഷിക്കാൻ മുഴുവൻ സർക്കാർ-ബി.ജെ.പി. സംവിധാനങ്ങളും അണിനിരക്കുന്നത് ലജ്ജാകരമാണെന്നും ഹൂഢ പറഞ്ഞു.
ഒളിമ്പിക് മെഡൽ ജേതാവും കോൺഗ്രസ് നേതാവുമായ വിജേന്ദർ സിങ്ങും പത്രസമ്മേളനത്തിൽ പങ്കെടുത്തു. ഇതിഹാസ ബോക്സർ മുഹമ്മദലി അമേരിക്കയിലെ വംശീയവേർതിരിവിൽ പ്രതിഷേധിച്ച് ഒളിമ്പിക് സ്വർണമെഡൽ ഒഹിയോ നദിയിലേക്ക് എറിഞ്ഞ സംഭവത്തെ അനുസ്മരിപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ സംഭവങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾ അലിയുടെപിന്നിൽ അണിനിരന്നതുപോലെ നീതിക്കുവേണ്ടി പോരാടുന്ന രാജ്യത്തിന്റെ പെൺമക്കൾക്ക് പിന്തുണനൽകണമെന്നും വിജേന്ദർ ആവശ്യപ്പെട്ടു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..