ന്യൂഡൽഹി: കുക്കി-സോമി-മിസോ-മാർ ഗോത്രവർഗത്തിനെതിരേ നടക്കുന്ന വംശീയകലാപത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കണമെന്ന് മണിപ്പുർ ട്രൈബൽ ഫോറത്തിന്റെ (എം.ടി.എഫ്.ഡി.) ഡൽഹി ഘടകം ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ മേൽനോട്ടത്തിലാണ് സംഘത്തെ നിയോഗിക്കേണ്ടതെന്നും പത്രസമ്മേളനത്തിൽ എം.ടി.എഫ്.ഡി. ആവശ്യപ്പെട്ടു.
മണിപ്പുരിലെ വംശീയകലാപത്തിനുപിന്നിൽ സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയുമാണെന്ന് എം.ടി.എഫ്.ഡി. ആരോപിച്ചു. സ്ഥിതിഗതികളുടെ ഗൗരവം കണക്കിലെടുത്ത്, മണിപ്പുരിൽ രാഷ്ട്രപതിഭരണം ഉടൻ ഏർപ്പെടുത്തി, എൻ. ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ പിരിച്ചുവിടണം. ഗോത്രവർഗക്കാരെ വംശഹത്യചെയ്യുന്നതിൽ സംസ്ഥാന ഏജൻസികളും രഹസ്യപിന്തുണ നൽകുന്നു.
മണിപ്പുരിൽ ഇന്റർനെറ്റ് ബന്ധം പൂർണമായും വിച്ഛേദിച്ചിരിക്കുകയാണ്. പുറത്തുവരുന്ന വാർത്തകളെ സംസ്ഥാനസർക്കാരാണ് നിയന്ത്രിക്കുന്നത്. താഴ്വരപ്രദേശത്ത് താമസിക്കുന്ന കുക്കി ഗോത്രവിഭാഗത്തെ തിരിച്ച് മലമ്പ്രദേശത്തേക്ക് നാടുകടത്തലാണ് അക്രമങ്ങൾക്കു പിന്നിലെ പ്രധാനപ്പെട്ട ഒരു ഉദ്ദേശ്യം. നിലവിൽ ഇംഫാൽ താഴ്വരപ്രദേശത്ത് കുക്കി വിഭാഗക്കാരുടെ വീടുകളൊന്നും ബാക്കിയില്ല.
ദുരിതബാധിതരായ ആദിവാസികൾക്ക് നഷ്ടപരിഹാരവും മറ്റും നൽകുന്നത് പ്രശ്‌നങ്ങൾക്കുള്ള ശാശ്വതപരിഹാരമല്ല. ഇരുവിഭാഗങ്ങൾക്കുമിടയിൽ സമാധാനം ഉറപ്പാക്കാൻ, കുക്കി വിഭാഗത്തിനും മറ്റു ഗോത്രവിഭാഗങ്ങൾക്കുമായി പ്രത്യേക സംസ്ഥാനമോ അല്ലെങ്കിൽ കേന്ദ്രഭരണപ്രദേശമോ പോലെ പ്രത്യേക ഭരണം സ്ഥാപിക്കണം. ഗോത്രവിഭാഗത്തിനൊപ്പം നിൽക്കേണ്ടതിനു പകരം മുഖ്യമന്ത്രി ഗ്രാമവാസികളെ കലാപകാരികളും തീവ്രവാദികളും എന്ന് വിളിച്ച് അധിക്ഷേപിക്കുകയാണ്. നിസ്സഹായരായ ആദിവാസികളെ സംരക്ഷിക്കാൻ ഗോത്രവർഗങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിൽ കൂടുതൽ സേനയെ വിന്യസിക്കണമെന്നും കേന്ദ്രസർക്കാരിനോട് എം.ടി.എഫ്.ഡി. അഭ്യർഥിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..