ജി.എസ്.ടി. അപ്പലറ്റ് ട്രിബ്യൂണൽ; പ്രാഥമികരേഖയ്ക്ക് ഉടൻ അംഗീകാരം ലഭിച്ചേക്കും


1 min read
Read later
Print
Share

ന്യൂഡൽഹി: ചരക്ക്-സേവന നികുതിയുമായി (ജി.എസ്.ടി.) ബന്ധപ്പെട്ട തർക്കങ്ങൾ തീർപ്പാക്കുന്നതിനുള്ള അപ്പലറ്റ് ട്രിബ്യൂണലിന്റെ അന്തിമപ്രവർത്തനരേഖയ്ക്ക് ഈമാസാവസാനം നടക്കുന്ന കൗൺസിൽയോഗത്തിൽ അംഗീകാരം നൽകിയേക്കും.

നികുതി അധികൃതരുമായുള്ള തർക്കങ്ങൾക്ക് നികുതിദായകർ ഹൈക്കോടതികളെയാണ് ഇപ്പോൾ സമീപിക്കുന്നത്. ജി.എസ്.ടി. വിഷയത്തിനായി ഹൈക്കോടതികൾക്ക് പ്രത്യേക ബെഞ്ചില്ലാത്തതിനാൽ പ്രശ്നം തീർപ്പാവാൻ കാലതാമസമെടുക്കുന്നുണ്ട്. ട്രിബ്യൂണൽ വരുന്നതോടെ ഇതിനെല്ലാം ഒരുപരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

ജി.എസ്.ടി. ട്രിബ്യൂണലിന്റെ അന്തിമപ്രവർത്തനരേഖയുടെ പ്രധാന ഭാഗങ്ങളായിരിക്കും കൗൺസിൽയോഗത്തിൽ അംഗീകാരത്തിനായി വെക്കുന്നത്. അംഗീകാരമാകുന്നതോടെ കേന്ദ്ര, സംസ്ഥാന തലങ്ങളിൽ ട്രിബ്യൂണലിന് പ്രവർത്തിക്കാൻ വഴിയൊരുക്കും. നവംബറോടെ ട്രിബ്യൂണൽ പ്രവർത്തിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ ഇതിനായുള്ള ജി.എസ്.ടി. നിയമഭേദഗതി കൊണ്ടുവന്നിരുന്നു. അന്തിമചട്ടങ്ങളും സംസ്ഥാനനിയമങ്ങളിലെ മാറ്റങ്ങളും ഇനി തയ്യാറാക്കണം. ദേശീയ അപ്പലറ്റ് ട്രിബ്യൂണലിന് പുറമേ ഓരോ സംസ്ഥാനത്തും അതിന് ബെഞ്ചുകളുണ്ടാക്കണം.

ട്രിബ്യൂണലിന്റെ പ്രിൻസിപ്പൽബെഞ്ച് ന്യൂഡൽഹിയിലായിരിക്കും. അതിന് പ്രസിഡന്റ്, ജുഡീഷ്യൽ അംഗം, സാങ്കേതിക അംഗം (കേന്ദ്രം), സാങ്കേതിക അംഗം (സംസ്ഥാനം) എന്നിങ്ങനെയുണ്ടാകും. രണ്ട് കോടിയിൽ താഴെ ജനസംഖ്യയുള്ള സംസ്ഥാനങ്ങളിൽ ഓരോ ബെഞ്ചും അതിൽ കൂടുതലുള്ളവയിൽ രണ്ട് ബെഞ്ചുകൾ വീതവുമുണ്ടാകും.

ഓൺലൈൻ ഗെയിമുകൾ, കാസിനോകൾ, വിവിധ മത്സരങ്ങൾ എന്നിവയ്ക്ക് ജി.എസ്.ടി. ചുമത്തുന്നത് സംബന്ധിച്ച വിഷയവും കൗൺസിൽയോഗം ചർച്ചചെയ്തേക്കും. ഗെയിംസ്‌ക്രാഫ്റ്റ് എന്ന ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‌ഫോമിന് അടുത്തിടെ കർണാടക ഹൈക്കോടതി 21,000 കോടി രൂപയുടെ ജി.എസ്.ടി. നോട്ടീസയച്ചിരുന്നു.

ഓൺലൈൻ ഗെയിമുകൾക്ക് 28 ശതമാനം ജി.എസ്.ടി. ചുമത്തുന്ന കാര്യത്തിൽ സംസ്ഥാനമന്ത്രിമാരുടെ സമിതി ധാരണയിലെത്തിയിരുന്നു. എന്നാൽ, പോർട്ടലുകൾ ഈടാക്കുന്ന ഫീസിന് മാത്രമാണോ നികുതി ചുമത്തേണ്ടത് അതോ മുഴുവൻ തുകയും പരിഗണിക്കണമോ എന്നതിൽ ധാരണയായിട്ടില്ല.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..