ചെന്നൈ: രാജ്യത്തെ ഏറ്റവുംമികച്ച വിദ്യാഭ്യാസസ്ഥാപനമെന്ന പെരുമ തുടർച്ചയായി അഞ്ചാംവർഷവും നിലനിർത്തിയ ഐ.ഐ.ടി. മദ്രാസിന്റെ നേട്ടത്തിന് പിന്നിൽ ലക്ഷ്യബോധത്തോടെയുള്ള പ്രവർത്തനം. സമഗ്രമേഖലയിലുമുള്ള മികവ് ഉറപ്പാക്കുന്നതിന് പ്രത്യേകശ്രദ്ധ നൽകുന്നു. മാസത്തിൽ രണ്ടുതവണ അവലോകനം നടത്തി കുറവുകൾ പരിഹരിക്കാറുണ്ട്. നൂതനാശയങ്ങൾ നടപ്പാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രവർത്തിക്കുന്ന റിസർച്ച് പാർക്ക്, സെന്റർ ഫോർ ഇന്നൊവേഷൻ എന്നിവ ഐ.ഐ.ടി.യുടെ കരുത്താണ്.
വിദ്യാർഥികളുടെ നൂതനാശയങ്ങളും കണ്ടുപിടിത്തങ്ങളും സംരംഭങ്ങളായി മാറ്റുന്നതിൽ സഹായിക്കാൻ ഇൻക്യുബേഷൻ സെന്ററും പ്രവർത്തിക്കുന്നുണ്ട്. എട്ടുവർഷംമുമ്പ് എൻ.ഐ.ആർ.എഫ്. റാങ്കിങ് നിലവിൽവന്നത് മുതൽ മുൻനിരറാങ്കിൽ ഐ.ഐ.ടി. മദ്രാസുണ്ട്. ആദ്യ നാലുവർഷം എൻജിനിയറിങ് വിഭാഗത്തിലായിരുന്നു ഒന്നാമത്. 2019 മുതൽ ഓവറോൾ വിഭാഗത്തിലും തലപ്പത്തെത്തുകയായിരുന്നു. എൻജിനിയറിങ് വിദ്യാഭ്യാസത്തിൽ ഇപ്പോഴും ഒന്നാമതാണ്. ഗവേഷണ സ്ഥാപനങ്ങളുടെ റാങ്കിങ്ങിലും ഇന്നൊവേഷൻവിഭാഗത്തിലും രണ്ടാം സ്ഥാനമുണ്ട്.
കൂട്ടായ പരിശ്രമത്തിന്റെ വിജയമാണിതെന്ന് ഐ.ഐ.ടി. മദ്രാസ് ഡയറക്ടർ വി. കാമകോടി പ്രതികരിച്ചു. അധ്യാപകർ, വിദ്യാർഥികൾ, പൂർവവിദ്യാർഥികൾ, സംരംഭപങ്കാളികൾ എന്നിവരുടെ ഒരുമിച്ചുള്ള പ്രയത്നത്തിന്റെ ഫലമാണ്. റാങ്കിങ്ങുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പ്രകാരമുള്ള മികവുറപ്പാക്കാൻ പ്രത്യേകസംഘം പ്രവർത്തിക്കുന്നതും ഗുണമായെന്ന് അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..