ന്യൂഡൽഹി: അടിസ്ഥാനപരമായി ശക്തിപ്പെടുത്തുന്നതിനു പകരം റെയിൽവേയിൽ വാർത്തകൾക്കായുള്ള പുറംമിനുക്കൽ മാത്രമാണ് നടക്കുന്നതെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ കത്ത്. സിഗ്നലിങ് സംവിധാനത്തിലെ പിഴവുകളും സുരക്ഷാവീഴ്ചകളും അടക്കമുള്ള റെയിൽവേയിലെ 11 പ്രശ്നങ്ങളും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
1. റെയിൽവേയിൽ മൂന്നുലക്ഷത്തോളം ഒഴിവുകൾ. തൊണ്ണൂറുകളിലെ 18 ലക്ഷം തസ്തിക ഇപ്പോൾ 12 ലക്ഷമായി. ഒമ്പതുവർഷമായി എന്തുകൊണ്ടാണ് ഒഴിവുകൾ നികത്താത്തത്?
2. ലോക്കോ പൈലറ്റുമാർ കൂടുതൽ സമയം ജോലി ചെയ്യേണ്ടിവരുന്നു.
3. മൈസൂരിലെ അപകടത്തിനു പിന്നാലെ, ഫെബ്രുവരി എട്ടിന് റെയിൽവേ സോണൽ പ്രിൻസിപ്പൽ ചീഫ് ഓപ്പറേറ്റിങ് മാനേജർ സിഗ്നലിങ് സംവിധാനത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.
4. സുരക്ഷാ കമ്മിഷണറുടെ നിർദേശങ്ങൾ റെയിൽവേ അവഗണിക്കുന്നതായി പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി മുന്നറിയിപ്പു നൽകി.
5. സി.എ.ജി. ഓഡിറ്റിങ്ങിൽ പാളം തെറ്റലാണ് അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാട്ടിയത്.
6. പാത നവീകരണത്തിന് ആവശ്യമായ തുക അനുവദിക്കുന്നില്ല. രാഷ്ട്രീയ റെയിൽ സംരക്ഷ കോശിന് നൽകുന്ന വിഹിതം 79 ശതമാനം കുറഞ്ഞു.
7. കൊങ്കൺ റെയിൽവേ 2011-ൽ വിജയകരമായി പരീക്ഷിച്ച സംവിധാനമാണ് 2022-ൽ പേരുമാറ്റി കവച് ആക്കിയത്. എന്നിട്ടും നാലു ശതമാനം റൂട്ടുകളിൽ മാത്രമാണിതുള്ളത്.
8. റെയിൽവേ ബജറ്റ് കേന്ദ്രബജറ്റിൽ ലയിപ്പിച്ചത് റെയിൽവേയുടെ സ്വയംഭരണാവകാശം തകർക്കാനല്ലേ?
9. എന്തുകൊണ്ട് മുതിർന്നവർക്ക് അടക്കമുള്ള ആനുകൂല്യം നിർത്തി?
10. സി.ബി.ഐ. അന്വേഷണം വേണ്ടത് കുറ്റകൃത്യങ്ങളിലാണ്, റെയിൽവേ അപകടങ്ങളിലല്ല.
11. കാൺപുരിൽ 2017-ൽ 150 പേർക്ക് ജീവൻ നഷ്ടപ്പെട്ട അപകടം എൻ.ഐ.എ. അന്വേഷിച്ചു, കുറ്റപത്രം സമർപ്പിക്കാൻ വിസമ്മതിച്ചു, ഈ മരണത്തിന്റെ ഉത്തരവാദിത്വം ആർക്കാണ്?
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..