ബെംഗളൂരു: കർണാടകത്തിൽ വിദ്വേഷം പടർത്തുന്നത് തടയാൻ ഹെൽപ് ലൈൻ ഏർപ്പെടുത്തണമെന്ന നിർദേശവുമായി വ്യവസായ മന്ത്രി എം.ബി. പാട്ടീൽ. ‘ശാന്തിയുത കർണാടക’ (ശാന്തിയുള്ള കർണാടക) എന്ന പേരിൽ ഹെൽപ് ലൈൻ നമ്പർ ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ആഭ്യന്തരമന്ത്രി ഡോ. പരമേശ്വര, മന്ത്രി പ്രിയങ്ക് ഖാർഗെ എന്നിവരോടാണ് പാട്ടീൽ ആവശ്യപ്പെട്ടത്. വിദ്വേഷം പരത്തുന്നതരത്തിലുള്ള സംഭവങ്ങൾ കണ്ടെത്താനാണിത്. വികസനവും വളർച്ചയും സംരക്ഷണവുമാണ് സർക്കാരിന്റെ അജൻഡയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ബി.ജെ.പി. സർക്കാർ നടപ്പാക്കിയ ഗോവധ നിരോധന നിയമം ഉൾപ്പെടെയുള്ള വിവാദനിയമങ്ങൾ റദ്ദാക്കുമെന്ന് കോൺഗ്രസ് മന്ത്രിസഭയിലെ മന്ത്രിമാർ പറഞ്ഞതിനെതിരേ ഹിന്ദുത്വ സംഘടനകളിൽനിന്നുൾപ്പെടെ പ്രതിഷേധമുയരുന്നുണ്ട്. ഹിജാബ് നിരോധനം പുനഃപരിശോധിക്കുമെന്ന് മന്ത്രി പ്രിയങ്ക് ഖാർഗെ വ്യക്തമാക്കിയിരുന്നു. ബി.ജെ.പി. സർക്കാർ നിർത്തലാക്കിയ ടിപ്പു സുൽത്താൻ ജയന്തി പുനരാരംഭിക്കുമെന്ന് കഴിഞ്ഞദിവസം എം.ബി. പാട്ടീൽ സൂചനനൽകിയിരുന്നു. ഇതിനെതിരേ, സിദ്ധരാമയ്യ സർക്കാരിന്റേത് ഹിറ്റ്‌ലർ ഭരണമാണെന്ന് ഹിന്ദുത്വ സംഘടനാ പ്രവർത്തകനായ ചക്രവർത്തി സുലിബെലെ ആരോപിച്ചിരുന്നു. ഇതിന് തുടർച്ചയായാണ് വിദ്വേഷപ്രചാരണം തടയാൻ നടപടിവേണമെന്ന് പാട്ടീൽ ആവശ്യപ്പെട്ടത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..