ന്യൂഡൽഹി: ഗർഭച്ഛിദ്രത്തിന് വിസമ്മതിച്ച പോക്‌സോ കേസിലെ പരാതിക്കാരിയായ പതിനാലുകാരിയെ ബാലഭവനിലേക്ക് മാറ്റി പരിചരണം നൽകാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ഗർഭം അലസിപ്പിക്കാൻ താത്പര്യമില്ലെന്ന് പെൺകുട്ടിയും രക്ഷിതാവായ സഹോദരനും വ്യക്തമാക്കിയതിനെത്തുടർന്നാണ് നടപടി. ഗർഭത്തിന് ഉത്തരവാദിയായ കേസിലെ പ്രതിയെ വിവാഹം കഴിക്കാനാണ് താത്പര്യമെന്ന് പെൺകുട്ടി അറിയിച്ചു.
ഗർഭച്ഛിദ്രത്തിന്റെ സാധ്യത പരിശോധിക്കാനായി മെഡിക്കൽ ബോർഡ് രൂപവത്കരിക്കാൻ ഡൽഹിയിലെ ജി.ടി.ബി. ആശുപത്രിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് പെൺകുട്ടി നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നീടാണ് പെൺകുട്ടി നിലപാട് മാറ്റിയത്. പ്രസവിച്ചശേഷം കുഞ്ഞിനെ ദത്തുനൽകാനാണ് ഉദ്ദേശിക്കുന്നതെന്നും പെൺകുട്ടി പറഞ്ഞു.
ഗർഭച്ഛിദ്രത്തിന് സ്ത്രീയുടെ മാത്രം അനുമതിമതിയെന്നാണ് നിയമമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇവിടെ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലാത്തതിനാൽ രക്ഷിതാവിന്റെ സമ്മതം വേണം. തുടർന്നാണ് രക്ഷിതാവായ സഹോദരന്റെ നിലപാടുകൂടി പരിശോധിച്ചത്.
പെൺകുട്ടി വിവാഹത്തിന് സമ്മതം അറിയിച്ച സാഹചര്യത്തിൽ പ്രതിയെ വിളിച്ചുവരുത്തണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി തള്ളി. ഗർഭച്ഛിദ്രത്തിന് അനുമതിനൽകുന്ന വിഷയം മാത്രമാണ് തങ്ങൾക്കു മുന്നിലുള്ളതെന്ന് ജസ്റ്റിസ് അനൂപ് ജയ്‌റാം ഭംഭാനി വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..