ന്യൂഡൽഹി: സംസ്ഥാനത്ത് എയിംസ് അനുവദിക്കണമെന്ന കേരളത്തിന്റെ ദീർഘകാല ആവശ്യത്തിൽ മൂന്നുമാസത്തിനുള്ളിൽ അനുകൂലതീരുമാനമുണ്ടാകുമെന്ന് കേന്ദ്രത്തിൽനിന്ന് ഉറപ്പുലഭിച്ചതായി ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ്. ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷം പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എയിംസിനായി കേരളം നിർദേശിച്ചത് കോഴിക്കോടാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ആരോഗ്യമന്ത്രിക്ക് കെ.വി. തോമസ് സമർപ്പിച്ച നിവേദനത്തിൽ കാസർകോട്ട് എയിംസ് വേണമെന്ന് ആവശ്യപ്പെട്ടത് ആശയക്കുഴപ്പമുണ്ടാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ കോഴിക്കോടാണ് എയിംസ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമാക്കി കേരള ഹൗസിൽനിന്നുള്ള വാർത്താക്കുറിപ്പിൽ പിന്നീട് തിരുത്തുവന്നു.
സ്ഥലം സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചർച്ചചെയ്ത് അന്തിമതീരുമാനമെടുക്കുമെന്ന് തോമസ് പറഞ്ഞു. റീജണൽ കാൻസർ സെന്ററിനെ സ്റ്റേറ്റ് കാൻസർ സെന്ററായി ഉയർത്താൻ 27 കോടിയുടെ കേന്ദ്രസഹായം ഉടൻ അനുവദിക്കും. ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ സി.ജി.എച്ച്.എസ്. ഡിസ്പെൻസറികൾ അനുവദിക്കണം, സൗജന്യമായി കോവിഡ് വാക്സിൻ ലഭ്യമാക്കുന്നത് തുടരണം, കേരളത്തിന് കൂടുതൽ നഴ്സിങ് കോളേജുകൾ അനുവദിക്കണം, അപൂർവരോഗങ്ങളുടെ ചികിത്സയ്ക്കായി സംസ്ഥാനത്ത് മികവിന്റെ കേന്ദ്രം അനുവദിക്കണം, വയനാട് മെഡിക്കൽ കോളേജിന്റെ വികസനത്തിന് കേന്ദ്രഫണ്ട് അനുവദിക്കണം തുടങ്ങി സംസ്ഥാനസർക്കാർ ആവശ്യപ്പെട്ട വിഷയങ്ങളിൽ അനുകൂലതീരുമാനമുണ്ടാകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായും തോമസ് അറിയിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..