ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകസമരത്തിനിടെയുണ്ടായ സംഘർഷത്തിൽ എട്ടുപേർ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കുന്ന എസ്.ഐ.ടി.യുടെ സേവനം അവസാനിപ്പിച്ച് സുപ്രീംകോടതി. എസ്.ഐ.ടി. അന്വേഷണം പൂർത്തിയാക്കി വിചാരണക്കോടതിയിൽ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ആവശ്യമെങ്കിൽ വീണ്ടും പ്രത്യേകാന്വേഷണസംഘം രൂപവത്കരിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.
കേസന്വേഷണത്തിന് സംസ്ഥാനസർക്കാർ രൂപവത്കരിച്ച എസ്.ഐ.ടി.യിൽ പദ്മജ ചൗഹാൻ, എസ്.ബി. ശിരോദ്കർ, ദീപീന്ദർ സിങ് എന്നീ ഐ.പി.എസ്. ഉദ്യോഗസ്ഥരെയും മേൽനോട്ടത്തിന് പഞ്ചാബ്, ഹരിയാണ ഹൈക്കോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് രാകേഷ് കുമാർ ജെയിനിനെയും സുപ്രീംകോടതി നിയോഗിച്ചിരുന്നു.
2021 ഒക്ടോബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പ്രദേശത്ത് സന്ദർശനം നടത്തുന്നതിൽ പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ വാഹനമിടിച്ചുകയറ്റിയതിനെത്തുടർന്നാണ് സംഘർഷമുണ്ടായത്.
വാഹനമിടിച്ചുകയറിയും തുടർന്നുണ്ടായ സംഘർഷത്തിലും നാലുകർഷകരും വാഹനത്തിന്റെ ഡ്രൈവറും രണ്ട് ബി.ജെ.പി. പ്രവർത്തകരുമുൾപ്പെടെ എട്ടുപേർ കൊല്ലപ്പെട്ടുവെന്നാണ് യു.പി. പോലീസിന്റെ കേസ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..