വൺ വെബിന്റെ ഉപഗ്രഹങ്ങൾ ഘടിപ്പിച്ച ഐ.എസ്.ആർ.ഒ.യുടെ എൽ.വി.എം.-3 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്‌സ് സെന്ററിലെ വിക്ഷേപണത്തറയിലേക്ക് എത്തിക്കുന്നു
ചെന്നൈ: ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടനയുടെ (ഐ.എസ്.ആർ.ഒ.) ലോഞ്ച് വെഹിക്കിൾ മാർക്ക് ത്രീ (എൽ.വി.എം-3) വിക്ഷേപണത്തിന്റെ കൗണ്ട് ഡൗൺ ശ്രീഹരിക്കോട്ടയിൽ ശനിയാഴ്ച തുടങ്ങി. ബ്രിട്ടീഷ് ഇന്റർനെറ്റ് സേവനദാതാക്കളായ ‘വൺ വെബി’ന്റെ 36 ഉപഗ്രഹങ്ങളുമായി ഞായറാഴ്ച രാവിലെ ഒമ്പതുമണിക്കാണ് വിക്ഷേപണം.
ഇന്ത്യയുടെ ഏറ്റവുംകരുത്തുറ്റ വിക്ഷേപണവാഹനമായ ജി.എസ്.എൽ.വി. മാർക്ക് ത്രീ റോക്കറ്റിന്റെ പരിഷ്കൃതരൂപമായ എൽ.വി.എം.-3 വൺവെബിനുവേണ്ടി വാണിജ്യാടിസ്ഥാനത്തിൽ നടത്തുന്ന രണ്ടാമത്തെ വിക്ഷേപണമാണിത്. 5805 കിലോഗ്രാംവരുന്ന ഉപഗ്രഹങ്ങളെ ഭൂമിയിൽനിന്ന് 450 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് എത്തിക്കുക. ഒക്ടോബർ 23-നുനടന്ന ആദ്യവിക്ഷേപണത്തിൽ വൺ വെബിന്റെ 36 ഉപഗ്രഹങ്ങളെ ഐ.എസ്.ആർ.ഒ. വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചിരുന്നു.
ഭൂസ്ഥിര ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ ശൃംഖല വിന്യസിച്ച് സർക്കാർവകുപ്പുകൾക്കും സ്വകാര്യസംരംഭങ്ങൾക്കും ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനുള്ള ബൃഹദ്പദ്ധതിയാണ് ഇന്ത്യയിലെ ഭാരതി എന്റർപ്രൈസസിന് പങ്കാളിത്തമുള്ള വൺ വെബിന്റേത്. ഇതിനുമുമ്പുനടന്ന 17 ദൗത്യങ്ങളിലൂടെ 582 ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് വിന്യസിച്ചുകഴിഞ്ഞു. ഞായറാഴ്ചയിലെ വിക്ഷേപണത്തോടെ ഉപഗ്രഹങ്ങളുടെ എണ്ണം 618 ആയി ഉയരും. ഇതോടെ പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയാവുമെന്നും ഈവർഷംതന്നെ ലോകവ്യാപകമായി ഇന്റർനെറ്റ് സേവനം നൽകാൻ തുടങ്ങുമെന്നും വൺ വെബ് അധികൃതർ അറിയിച്ചു.
ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് റഷ്യയുടെ റോസ്‌കോസ്മോസുമായായിട്ടാണ് വൺവെബിന്റെ ആദ്യ കരാർ. യുക്രൈൻയുദ്ധത്തോടെ മറ്റ് യൂറോപ്യൻരാജ്യങ്ങളും റഷ്യയും തമ്മിലുള്ള ബന്ധം വഷളായതിനെത്തുടർന്നാണ് വൺ വെബ് ബദൽസാധ്യതകൾ ആരാഞ്ഞത്. ഇതനുസരിച്ച് രണ്ടുഘട്ടങ്ങളിലായി 72 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള കരാർ ഐ.എസ്.ആർ.ഒ.യ്ക്ക് നൽകുകയായിരുന്നു. ഐ.എസ്.ആർ.ഒ.യുടെ വാണിജ്യവിഭാഗമായ ന്യൂസ്പെയ്‌സ് ഇന്ത്യ ലിമിറ്റഡാണ് വൺ വെബുമായി കരാറുണ്ടാക്കിയിരിക്കുന്നത്.
Content Highlights: ISRO to launch 36 OneWeb satellites into orbit today
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..