പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ബെംഗളൂരു: നിയമസഭാതിരഞ്ഞെടുപ്പിനൊരുങ്ങുന്ന കർണാടകത്തിൽ നേതാക്കളുടെ കൂടുമാറ്റം തുടരുന്നു. ബി.ജെ.പി. എം.എൽ.എ. എൻ.വൈ. ഗോപാലകൃഷ്ണയും ജെ.ഡി.എസ്. എം.എൽ.എ. എ.ടി. രാമസ്വാമിയുമാണ് തിങ്കളാഴ്ച രാജിവെച്ചത്. ഇരുവരും കോൺഗ്രസിൽ ചേരുമെന്നാണ് അഭ്യൂഹം.
വിജയനഗര ജില്ലയിലെ കുഡ്‌ലിഗി എം.എൽ.എ.യായ ഗോപാലകൃഷ്ണ അടുത്തിടെ കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാറുമായും പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയുമായും ചർച്ചനടത്തിയിരുന്നു. കോൺഗ്രസ് പ്രവർത്തകർക്കൊപ്പമെത്തിയാണ് ഗോപാലകൃഷ്ണ സ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കാഗേരിക്ക് രാജിക്കത്ത് നൽകിയത്.
ഗോപാലകൃഷ്ണയുടെ രാജി അധികാരത്തിൽ തുടരാൻ ശ്രമിക്കുന്ന ബി.ജെ.പി.ക്ക് തിരിച്ചടിയാകും. മുമ്പ് കോൺഗ്രസിലായിരുന്ന ഗോപാലകൃഷ്ണ മൊളകൽമുരു മണ്ഡലത്തിൽനിന്ന് നാലുതവണ എം.എൽ.എ.യായിട്ടുണ്ട്. പിന്നീട് സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് ബി.ജെ.പി.യിൽ ചേരുകയായിരുന്നു. തുടർന്ന്, വിജയനഗര ജില്ലയിലെ കുഡ്‌ലിഗിയിൽ ബി.ജെ.പി. ടിക്കറ്റിൽ ജയിച്ചു.
ഹാസൻ ജില്ലയിലെ അർക്കൽഗുഡ് മണ്ഡലത്തിൽനിന്ന് നാലുതവണ എം.എൽ.എ.യായ എ.ടി. രാമസ്വാമി ജെ.ഡി.എസിൽനിന്ന് രാജിവെച്ചെങ്കിലും ഏതുപാർട്ടിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. മറ്റുപാർട്ടികളിൽനിന്ന് ക്ഷണമുണ്ടെന്നും ഭാവികാര്യം പിന്നീട് തീരുമാനിക്കുമെന്നും രാമസ്വാമി പറഞ്ഞു. ഒരാഴ്ചയ്ക്കിടെ ജെ.ഡി.എസിൽനിന്ന് രാജിവെച്ച രണ്ടാമത്തെ എം.എൽ.എ.യാണ് രാമസ്വാമി. കഴിഞ്ഞ തിങ്കളാഴ്ച എസ്.ആർ. ശ്രീനിവാസ് രാജിവെച്ച്് കോൺഗ്രസിൽ ചേർന്നിരുന്നു.
കുറച്ചുദിവസങ്ങൾക്കിടെ ബി.ജെ.പി.യിൽനിന്ന് ഒട്ടേറെ നേതാക്കൾ കോൺഗ്രസിലെത്തിയിട്ടുണ്ട്. ബി.ജെ.പി. എം.എൽ.സി.മാരായ പുട്ടണ്ണ, ബാബുറാവു ചിഞ്ചനസൂർ എന്നിവരും കോൺഗ്രസിൽ ചേർന്നിരുന്നു. ബി.ജെ.പി. മുൻ എം.പി. മഞ്ജുനാഥ് കുന്നുർ രാജിവെച്ച് കോൺഗ്രസിൽ ചേർന്നതും അടുത്തിടെയാണ്.
Content Highlights: karnataka assembly election
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..