ബെംഗളൂരുവിൽ കോൺഗ്രസ് ഓഫീസിന് മുൻപിലെ വിജയാഘോഷം | ഫോട്ടോ: പി.ടി.ഐ
ബെംഗളൂരു: ബെംഗളൂരു ഒഴികെ സംസ്ഥാനത്തെ അഞ്ച് മേഖലകളിലും കോൺഗ്രസ് ആധിപത്യം. ബി.ജെ.പി.ക്ക് ആധിപത്യമുള്ള മുംബൈ-കർണാടക, ഹൈദരാബാദ്-കർണാടക, മധ്യ കർണാടക മേഖലകളിൽ കോൺഗ്രസിന്റെ പടയോട്ടത്തിൽ ബി.ജെ.പി. തകർന്നു. ബെംഗളൂരുവിലുണ്ടായിരുന്ന 15 സീറ്റ് നിലനിർത്താനായതാണ് ബി.ജെ.പി.യുടെ ഏക നേട്ടം.
കൂടുതൽ മണ്ഡലങ്ങളുള്ള പഴയ മൈസൂരു മേഖലയിൽ കോൺഗ്രസ് നടത്തിയത് വൻ മുന്നേറ്റം. വൊക്കലിഗ ഹൃദയഭൂമിയിലാണ് കോൺഗ്രസ് തേരോട്ടമുണ്ടായത്. പരമ്പരാഗതമായി ജെ.ഡി.എസിന് മേൽക്കൈയുള്ള മേഖല സ്വന്തമാക്കാൻ ബി.ജെ.പി. ദേശീയ നേതാക്കളെയിറക്കി പ്രചാരണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. 59 മണ്ഡലങ്ങളിൽ 39 എണ്ണം കോൺഗ്രസ് സ്വന്തമാക്കി. കഴിഞ്ഞതവണ 20 സീറ്റായിരുന്നു. 2018-ൽ 29 മണ്ഡലങ്ങൾ ജെ.ഡി.എസിനൊപ്പമായിരുന്നു. ഇത്തവണ 14-ലേക്കൊതുങ്ങി. ദേശീയധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ രംഗത്തിറങ്ങിയിട്ടും ഫലം കണ്ടില്ല. ബി.ജെ.പി.ക്ക് ആറ് സീറ്റുകളാണ് നേടാനായത്.
മഹാരാഷ്ട്രയോട് ചേർന്നുനിൽക്കുന്ന മുംബൈ-കർണാടക മേഖലയിൽ കഴിഞ്ഞതവണ 50-ൽ 30 എണ്ണം നേടിയ ബി.ജെ.പി.ക്ക് ഇത്തവണ നേടാനായത് 15 സീറ്റാണ്. 17 സീറ്റ് നേടിയ കോൺഗ്രസ് ഇപ്പോൾ 37 എണ്ണത്തിൽ വിജയിച്ചു. ജെ.ഡി.എസ്. ഒന്നിലൊതുങ്ങി.
ആന്ധ്രയോടും തെലങ്കാനയോടും ചേർന്നുനിൽക്കുന്ന ഹൈദരാബാദ് കർണാടക മേഖലയിലും കോൺഗ്രസ് കൂടുതൽ സീറ്റ് നേടി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ തട്ടകമാണിത്. 2013-ൽ 40 സീറ്റിൽ 23 എണ്ണമാണ് കോൺഗ്രസിന് കിട്ടിയത്. ഇത്തവണ ഇത് 27-ലെത്തി. കഴിഞ്ഞ തവണ 11 സീറ്റാണ് ബി.ജെ.പി.ക്കൊപ്പം നിന്നത്. ഇത്തവണ ഒമ്പതായി. ജെ.ഡി.എസിന്റെ അഞ്ച് മൂന്നിലേക്ക് ചുരുങ്ങി.
ബി.ജെ.പി.ക്ക് വളക്കൂറുള്ള മധ്യകർണാടകയിലും കോൺഗ്രസ് തേരോട്ടമുണ്ടായി. ബി.ജെ.പി. അതികായൻ ബി.എസ്. യെദ്യൂരപ്പയുടെ തട്ടകത്തിൽ കോൺഗ്രസ് 17 സീറ്റുകളിൽ വിജയിച്ചു. കഴിഞ്ഞതവണ അഞ്ചായിരുന്നു. കഴിഞ്ഞതവണ 28 -ൽ 23-ഉം ബി.ജെ.പി.ക്കൊപ്പമായിരുന്നു. ലിംഗായത്ത് വോട്ടുകളിൽ വിള്ളലുണ്ടായിട്ടുണ്ടെന്ന് വ്യക്തം.
ബി.ജെ.പി.യുടെ ശക്തികേന്ദ്രമായ തീരദേശ കർണാടകത്തിൽ കോൺഗ്രസ് രണ്ടു സീറ്റുകൾ വർധിപ്പിച്ചു. കഴിഞ്ഞതവണത്തെ മൂന്ന് ആറാക്കി. ബി.ജെ.പി.യുടെ 16 സീറ്റുകൾ 12 ആയി.
Content Highlights: karnataka election congress majority


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..