എം. ശിവശങ്കർ| File Photo: Mathrubhumi
ന്യൂഡൽഹി: ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ നൽകിയ ജാമ്യാപേക്ഷയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സുപ്രീംകോടതിയിൽ എതിർത്തു. ശിവശങ്കറിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഇ.ഡി. വാദിച്ചു. തുടർന്ന് കേസ് പരിഗണിക്കുന്നത് ജൂലായിലേക്ക് മാറ്റിയ സുപ്രീംകോടതി ഇടക്കാല ജാമ്യത്തിനായി ആവശ്യമെങ്കിൽ ശിവശങ്കറിന് വിചാരണക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.
ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ, ഗുരുതര പ്രശ്നങ്ങളുണ്ടെങ്കിൽ ഇടക്കാല ജാമ്യത്തിനായി എറണാകുളത്തെ പ്രത്യേക കോടതിയെ സമീപിക്കാവുന്നതാണെന്ന് ജസ്റ്റിസ് വി. രാമസുബ്രഹ്‌മണ്യൻ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് ശിവശങ്കർ സുപ്രീംകോടതിയെ സമീപിച്ചത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നതിനാൽ തുടർചികിത്സയ്ക്കായി ജാമ്യം അനുവദിക്കണമെന്നാണ് ശിവശങ്കർ ആവശ്യപ്പെട്ടത്.
ഫെബ്രുവരി 14-നാണ് ശിവശങ്കറിനെ ഇ.ഡി. അറസ്റ്റുചെയ്തത്. അറസ്റ്റ് മെമ്മോയിൽ ഒമ്പതാംപ്രതിയായി പേരുള്ള താൻ മാത്രമാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളതെന്ന് ശിവശങ്കർ ചൂണ്ടിക്കാട്ടി. കേസിൽ തന്നെക്കൂടാതെ അറസ്റ്റിലായ ഏകപ്രതി സന്തോഷ് ഈപ്പന് മാർച്ച് 20-ന് ജാമ്യം ലഭിച്ചതും ഹർജിയിൽ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..